പഴയങ്ങാടി: മാടായി സഹകരണ ബാങ്കില്‍ നിന്നും അരക്കോടി രൂപയോളം തട്ടിയെടുത്ത സിപിഎം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടി നേതൃത്വം തല്‍സ്ഥാനത്ത് നിന്നും പുറത്താക്കി. സിപിഎം കണ്ണപുരം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.വി.ജിതേഷിനെയാണ് പുറത്താക്കിയത്. മാടായി ബാങ്കിന്റെ കണ്ണപുരം ശാഖയില്‍ നിന്നും ഡേ ഡിപ്പോസിറ്റ് ഇനത്തില്‍ സ്വരൂപിച്ച അരക്കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇതിനെതിരെ ഈ മേഖലയില്‍ വ്യാപകമായ പോസ്റ്റര്‍ പ്രചരണങ്ങളും ഉണ്ടായിരുന്നു. ബാങ്കിന്റെ പണം തിരിമറിയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ ഭാഗമായി ജിതേഷിനെതിരെ ബാങ്ക് അധികൃതര്‍ നടപടിയെടുത്തതിനെ തുടര്‍ന്നാണ് ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ മാറ്റിയത്. അതേസമയം പണം തിരിമറി നടത്തിയ കേസില്‍ ജിതേഷിനെതിരെ മാടായി ബാങ്ക് പോലീസില്‍ പരാതി കൊടുക്കുകയോ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇത് ഒത്തുകളിയുടെ ഭാഗമാണെന്നും ആരോപണമുണ്ട്. പണം നഷ്ടപ്പെട്ടവരുണ്ടെങ്കില് അറിയിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മുഴുവന്‍ ഇടപാടുകാര്‍ക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരുംതന്നെ പണം നഷ്ടപ്പെട്ട കാര്യം രേഖാമൂലം അറിയിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വവും ജിതേഷും പണം നഷ്ടപ്പെട്ടവരെ കണ്ട് പ്രശ്നം പരിഹരിക്കുമെന്നും പരാതി നല്‍കരുതെന്നും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇടപാടുകാര്‍ പരാതി നല്‍കാത്തതെന്നും സൂചനയുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും പാര്‍ട്ടിയാണത്രെ. ജിതേഷിന്റെ വീടും പറമ്പും വില്‍പ്പന നടത്തി പണം തിരിച്ചടക്കുമെന്ന ഉറപ്പാണ് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: