ചാലോട്: ജില്ലാ കമ്മിറ്റിയുടെ മുന്നില്‍ പട്ടാന്നൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ കീഴടങ്ങി. കൂടാളി പഞ്ചായത്തില്‍ ഔദ്യോഗികപക്ഷ സ്ഥാനാര്‍ത്ഥി ഏകകണ്ഠമായി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. വിഎസിനെ ഓഫീസ് ഉദ്ഘാടനത്തിന് ക്ഷണിച്ച ഏരിയാ കമ്മിറ്റി നേതാവിന് ഒടുവില്‍ സ്ഥാനമില്ല. ഏരിയാ കമ്മിറ്റിയംഗവും കൂടാളി മേഖലയില്‍ പാര്‍ട്ടിയുടെ എല്ലാമെല്ലാമായ മുതിര്‍ന്ന നേതാവ് എകെജി കുഞ്ഞിക്കണ്ണനെന്ന കെ.കെ.കുഞ്ഞിക്കണ്ണനെ ജില്ലാ കമ്മിറ്റി തഴഞ്ഞു.
ഇന്നലെ വന്ന ഡിവൈഎഫ്ഐ നേതാവിന് ജില്ലാകമ്മിറ്റി നിര്‍ദ്ദേശ പ്രകാരം പ്രസിഡണ്ട് സ്ഥാനം നല്‍കുകയും ചെയ്തു. പ്രസിഡണ്ട് സ്ഥാനത്തേക്ക് കുഞ്ഞിക്കണ്ണനെ അവരോധിക്കണമെന്നാവശ്യപ്പെട്ട് പട്ടാന്നൂര്‍ മേഖലയിലെ രണ്ട് ലോക്കല്‍ കമ്മിറ്റികളിലെ മെമ്പര്‍മാരും പ്രവര്‍ത്തകരും നടത്തിവന്ന പ്രതിഷേധം വെറുതെയായി. ജില്ലാ നേതൃത്വത്തിന്റെ കണ്ണൂരുട്ടലില്‍ ഏകപക്ഷീയമായി നേതൃത്വം അടിച്ചേല്‍പ്പിച്ച പ്രസിഡണ്ടിനെ അഞ്ചു കൊല്ലം താങ്ങേണ്ട ഗതികേടിലായി പാവം പട്ടന്നൂര്‍ മേഖലയിലെ സഖാക്കള്‍. ഇന്നലെ അധ്യക്ഷ തെരഞ്ഞെടുപ്പിന് മുമ്പ് വരെ ശക്തമായ നിലപാടെടുത്ത അച്യുതാനന്ദനെ അനുകൂലിക്കുന്ന വിഭാഗം പാര്‍ട്ടി വിപ്പ് ഭയന്ന് ഒടുവില്‍ നൗഫലിനെ അംഗീകരിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് സിപിഎമ്മിനകത്ത് പട്ടാന്നൂര്‍ മേഖലയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. വിഎസ് അനുകൂലിയെന്ന് മുദ്രകുത്തപ്പെട്ട കെ.കെ.കുഞ്ഞിക്കണ്ണന് ആദ്യഘട്ടത്തില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഒടുവില്‍ ലോക്കലിലെ മെമ്പര്‍മാരുടെ ശക്തമായ ആവശ്യത്തേ തുടര്‍ന്ന് സീറ്റ് നല്‍കുകയായിരുന്നു.
എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളായവരില്‍ മുതിര്‍ന്ന പ്രവര്‍ത്തകനായ കുഞ്ഞിക്കണ്ണനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും ഇന്നലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നൗഫലിനെ ജില്ലാ-ഏരിയാ കമ്മിറ്റികളുടെ ആശീര്‍വാദത്തോടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും പത്രങ്ങള്‍ക്ക് വാര്‍ത്ത നല്കി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തുനിന്ന കുഞ്ഞിക്കണ്ണന് അനുകൂലികള്‍ ഇയാളെ പ്രസിഡണ്ടാക്കണമെന്ന ആവശ്യവുമായി ശക്തമായ നിലപാടുമായി മുന്നോട്ട് പോയി. പ്രശ്നം ചര്‍ച്ച ചെയ്യാനായി കൊളപ്പയിലെത്തിയ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള നേതാക്കളെ തിരിച്ചയക്കുകയും ഒരുവിഭാഗം യോഗം ബഹിഷ്ക്കരിക്കുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു.
കൂടാതെ പട്ടാന്നൂരിന്റെ വിവിധ മേഖലകളില്‍ കുഞ്ഞിക്കണ്ണന്റെ ഫോട്ടോകള്‍ പതിച്ച് വാനോളം പുകഴ്ത്തി കൊണ്ടുളള ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടുകയും ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ താഴിട്ടു പൂട്ടുകയും ലോക്കല്‍ കമ്മിറ്റിയോഗം മട്ടന്നൂരില്‍ നടത്തേണ്ട സ്ഥിതിയും സംജാതമായിരുന്നു. എന്നാല്‍ ഔദ്യോഗിക നേതൃത്വത്തിന്റെ ഭീഷണിക്കു മുന്നില്‍ ഒടുവില്‍ കീഴടങ്ങേണ്ടി വരികയും പാര്‍ട്ടിക്കാരുടെ സ്വന്തം നേതാവായ കുഞ്ഞിക്കണ്ണന് സ്വയം പരിഹാസ്യമാകുന്ന സ്ഥിതിയുമാണ് ഉണ്ടായിരിക്കുന്നത്.മേഖലയിലെ 90 ശതമാനം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് ഇയാളെ പ്രസിഡണ്ടാക്കുകയെന്നതെന്ന് പറഞ്ഞ പലരും പ്രശ്നത്തിന്റെ പേരില്‍ രാജി ഭീഷണിയൊക്കെ മുഴക്കിയിരുന്നുവെങ്കിലും ഉന്നത നേതൃത്വത്തിന്റെ ഭീഷണിക്കും പ്രലോഭനത്തിനും പിന്നില്‍ കീഴടങ്ങിയ സ്ഥിതിയാണ്.
ഏറ്റവും കൂടുതല്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുളള പാര്‍ട്ടിയെന്നും കേഡര്‍ പാര്‍ട്ടിയെന്നും ഊറ്റംകൊളളുന്ന നേതാക്കളുളള നാട്ടില്‍ മെമ്പര്‍മാരുടെയും പാര്‍ലിമെന്ററി പാര്ട്ടിമെമ്പര്മാരുടേയും അഭിപ്രായങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ജില്ലാ കമ്മിറ്റി അടിച്ചേല്‍പ്പിച്ച പ്രസിഡണ്ടിനെ താങ്ങേണ്ട ഗതികേടിലാണ് മേഖലയിലെ പാര്‍ട്ടി സഖാക്കള്‍. വരും ദിവസങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചചെയ്യുമെന്ന് കുഞ്ഞിക്കണ്ണനെ അനുകൂലിക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ ശബ്ദത്തിന് വില കല്പ്പിക്കപ്പെടുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: