വിദ്യാഭ്യാസരംഗത്ത് മലബാറിന്റെ തിലകക്കുറിയാണ് ഫറൂഖ് കോളജ്. നിരവധി പ്രതിഭാശാലികളെ സംഭാവനചെയ്യാന്‍ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടും അഭിമാനാര്‍ഹമായി തലയുയര്‍ത്തി നില്ക്കുന്ന ഈ കലാലയത്തിന്റെ അന്തസ്സിനു ചേരുന്നതരത്തിലുള്ള വാര്‍ത്തകളല്ല അവിടെനിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ മാത്രമല്ല, പ്രശസ്തമായ ആ കലാലയത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നത്. അതിന്റെ നടത്തിപ്പുകാര്‍ പിന്തുടരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും രാജ്യത്ത് നിലനില്‍ക്കുന്ന നിയമ വ്യവസ്ഥകളെയും വിദ്യാഭ്യാസ സമ്പ്രദായത്തെയാകെയും വെല്ലുവിളിക്കുന്നതും നിരാകരിക്കുന്നതുമാണ്. മാറാട് കലാപം പോലെ, തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടു പോലെ ഫറൂഖ് കോളജും കേരളത്തിനുള്ള മുന്നറിയിപ്പായി മാറുന്നത് അക്കാരണങ്ങളാലാണ്.
ഇനിപ്പറയുന്നതൊന്നും ക്ലാസ്മുറിയില്‍ ഇടകലര്‍ന്നിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കോളജില്‍ നിന്ന് പുറത്താക്കിയതിന്റെ പേരിലോ അതിനെ എതിര്‍ത്ത് സമൂഹമാധ്യമത്തില്‍ പ്രതികരിച്ച അധ്യാപകനെ കോളജില്‍ നിന്ന് പുറത്താക്കിയതിന്റെ പേരിലോ അല്ല. ക്ലാസ്മുറിയില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വേര്‍തിരിച്ചിരിക്കുക എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. അടുത്തടുത്തിരുന്നാല്‍ എന്തെങ്കിലും സംഭവിക്കുമെന്നതുകൊണ്ടല്ല രണ്ടുവശങ്ങളിലായി പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും മാറ്റിയിരുത്തിയിരുന്നത്. മിക്സഡ് ക്ലാസ്റൂമുകളില്‍ പണ്ടുമുതലെ അത്തരത്തിലാണ് കേരളത്തില്‍ പിന്തുടരുന്നരീതി.
ഐഐടികളിലും കേന്ദ്രസര്‍വകലാശാലകളിലും എല്ലാം സ്മാര്‍ട്ട് ക്ലാസ്റൂമുകളില്‍ ആണ്-പെണ് ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചാണിരിക്കുന്നതെന്ന് വാദിക്കുന്നവരുണ്ടാകാം. അങ്ങനെയിരുന്നതുകൊണ്ട് പഠനത്തിനോ സമൂഹത്തിന്റെ ശാക്തീകരണത്തിനോ വ്യക്തികളുടെ സ്വഭാവ രൂപീകരണത്തിനോ എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ആണും പെണ്ണും ഇടകലര്‍ന്നിരിക്കുന്നത് നല്ലതാണെന്ന് കരുതുന്നില്ല.
കേരളത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കോളജ് ക്യാമ്പസ്സുകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതല്ല. നല്ല കഥാകൃത്തുക്കളെയും നല്ല കവികളെയും നല്ല സിനിമാപ്രവര്‍ത്തകരെയും സൃഷ്ടിക്കുന്നതില്‍ കോളജ് ക്യാമ്പസ്സുകള്‍ ഏറെ സഹായിച്ചിട്ടുണ്ട്. സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരെയും ദുര്‍നടപ്പിനെതിരെയും ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങള്‍ക്കെല്ലാം ബീജാവാപം ചെയ്തതും കോളജ് ക്യാമ്പസ്സുകളാണ്. കേരളത്തിന്റെയെന്നല്ല, രാജ്യത്തിന്റെ തന്നെ ഭരണചക്രം തിരിക്കാന്‍ പ്രാപ്തരായ മികച്ച രാഷ്ട്രീയപ്രവര്‍ത്തകരെ സമ്മാനിച്ചതും ക്യാമ്പസ്സുകളാണ്.
കോളജ് ക്യാമ്പസ്സുകള്‍ ചര്‍ച്ചയ്ക്കു വച്ചിരുന്ന ഗൗരവമുള്ള വിഷയങ്ങള്‍ മലയാളിക്ക് സാമൂഹ്യവും രാഷ്ട്രീയവുമായ ദിശാബോധം നല്കുന്നവയായിരുന്നു. ഏറ്റവും തീക്ഷ്ണവും ആഴവുമുള്ള പ്രണയങ്ങള്‍ യാഥാര്‍ഥ്യമായതും അവിടെ നിന്നുമായിരുന്നു. അന്നെല്ലാം ക്ലാസ്മുറികളില്‍ ആണും പെണ്ണും അദൃശ്യമായ ഒരു നിയന്ത്രണരേഖയുടെ രണ്ടുവശങ്ങളിലായി ഇരുന്നാണ് സൗഹൃദങ്ങള്‍ പങ്കുവച്ചിരുന്നത്. ആ ബന്ധങ്ങളുടെ തീവ്രത ഇന്നത്തെ കോളജ് ക്യാമ്പസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇല്ലെന്നു പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. ഇന്നത്തെ ക്യാമ്പസ്സുകളില്‍ നിന്ന് ഗൗരവമുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നതേയില്ല.
പ്രണയത്തിന്റെ തീവ്രതയറിയുന്ന വിദ്യാര്‍ഥിയില്ല. സമൂഹത്തിന്റെ പ്രശ്നങ്ങളെ കോളജ് ക്യാമ്പസ്സുകള്‍ ഏറ്റെടുക്കുന്നതേയില്ല. ബാലചന്ദ്രന് ചുള്ളിക്കാടോ കുരീപ്പുഴയോ മധുസൂദനന്‍നായരോ വി.ആര്. സുധീഷോ കൊച്ചുബാവയോ ഒരു ക്യാമ്പസ്സില്‍ നിന്നും ജനിക്കുന്നതേയില്ല. എന്തിനധികം നല്ലൊരു പാട്ടുകാരനെപ്പോലും സംഭാവനചെയ്യാന്‍ ഇന്നത്തെ കോളജ് ക്യാമ്പസ്സുകള്ക്കാകുന്നില്ല. ആണും പെണ്ണും ഇടകലര്‍ന്നിരിക്കുന്നതിനെ എതിര്‍ത്താല്‍ ഉണ്ടാകുമെന്ന് പ്രചരിപ്പിക്കുന്ന നഷ്ടങ്ങള്‍ ഇതിലും വലുതൊന്നുമല്ല. ആണും പെണ്ണും ഇടകലര്‍ന്നിരുന്നാല്‍ മാത്രമേ സാമൂഹ്യപരിഷ്കരണം സാധ്യമാകൂ എന്ന് വാദിക്കുന്നവര്‍ ചുംബനസമരക്കാരെ പോലെയാണ്. അവര്‍ തിരിച്ചറിയപ്പെടുമ്പോള്‍ കേരളത്തിന്റെ മനഃസാക്ഷി ഞെട്ടിത്തരിക്കും.
ഫറൂഖ് കോളജിലുണ്ടായ സംഭവങ്ങളെ ആണ്‍പെണ്‍ വേര്‍തിരിവിന്റെ ചെറിയ ക്യാന്‍വാസിലേക്കു ചുരുക്കരുത്. ഫറൂഖ് കോളജ് നല്കുന്ന മുന്നറിയിപ്പ് അതിലുമെത്രയോ ഭീകരമാണ്. കര്‍ശനമായ മതനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് പ്രശസ്തമായ ഒരു വിദ്യാലയത്തില്‍ താലിബാന് സംസ്കാരം കൊണ്ടുവരാനുള്ള ഹീനശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കടുത്ത മതനിയമങ്ങളുടെ ചട്ടക്കൂടില്‍ ജീവിക്കുന്ന വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് കോളജില്‍ ആണും പെണ്ണും ഒരുമിച്ചിരിക്കേണ്ടതില്ല എന്നു പറഞ്ഞതിന്റെ പൊരുള്‍ നേരത്തെ എഴുതിയ സദുദ്ദേശ്യപരമായ കാരണങ്ങള്‍ ഉള്ളതുകൊണ്ടല്ല പ്രസക്തമാകുന്നത്. കോളജ് അധികൃതര്‍ പിന്തുടരുന്ന താലിബാനിസത്തെ അദ്ദേഹവും അനുകൂലിക്കുന്നു എന്നതാണതിന് കാരണം.
ഫറൂഖ് കോളജ് എന്തായാലും മദ്രസയല്ല. പക്ഷേ, അത്തരത്തില്‍ തെറ്റിധരിപ്പിക്കുന്ന തരത്തിലാണ് കോളജ് അധികൃതര്‍ പെരുമാറുന്നതെന്നാണ് അവിടുത്തെ വിദ്യാര്‍ഥികള്‍ തെളിവു നല്‍കുന്നത്. സര്‍ക്കാരിന്റെ ഗ്രാന്‍ഡ് വാങ്ങി പ്രവര്‍ത്തിക്കുന്ന കോളജ് മതസ്ഥാപനത്തെ പോലെ പ്രര്‍ത്തിക്കുന്നു. കോളജിന്റെ നടത്തിപ്പ് മുസ്ലിംലീഗിനു സ്വാധീനമുള്ള ട്രസ്റ്റിനാണെങ്കിലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് കോളജ് പ്രവര്‍ത്തിക്കുന്നതും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും. എന്നാല്‍ അതെല്ലാം മറന്ന് ഞങ്ങളിവിടെ ഞങ്ങളുടെ നിയമം മാത്രമേ നടപ്പാക്കൂ എന്നാണ് കോളജ് അധികൃതര്‍ വാശിപിടിക്കുന്നത്. കോളജില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും അതില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നതിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ട് കാലങ്ങളായി.
പെണ്‍കുട്ടികള്‍ നാടകത്തില്‍ അഭിനയിക്കുന്നതിനെ കോളജ് അധികൃതര്‍ കര്‍ശനമായി എതിര്‍ക്കുന്നു. അക്കാരണത്താല്‍ സര്‍വകലാശാലാ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി ഫറൂഖ് കോളജില്‍ നിന്ന് നാടകങ്ങളുണ്ടാകാറില്ല. ഹൈന്ദവമെന്ന് വിശ്വസിക്കപ്പെടുന്നതും ക്ഷേത്രകലകളെന്നറിയപ്പെടുന്നതുമായ കലാരൂപങ്ങളൊന്നും കോളജ് യുവജനോത്സവത്തില്‍ അവതരിപ്പിക്കാന്‍ പാടില്ലെന്ന വിലക്കും ഫറൂഖ് കോളജില്‍ നിലനില്‍ക്കുന്നുണ്ട്. ഓണം അടക്കമുള്ള സാംസ്കാരികോത്സവങ്ങള്‍ ആഘോഷിക്കാന്‍ പാടില്ല.
ക്ലാസ് മുറികളിലെ വിലക്കിനപ്പുറം ലൈബ്രറിയിലും ക്യാന്റീനിലുമെല്ലാം ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചു കാണുന്നതിനെയും സംസാരിക്കുന്നതിനെയും വിലക്കിയിരിക്കുന്നു. ഇതും കഴിഞ്ഞദിവസം തുടങ്ങിയ നിയന്ത്രണമല്ല. കോളജ് കെട്ടിടത്തിനു പുറത്ത് ആണിനും പെണ്ണിനും ഇരിക്കാനും സംസാരിക്കാനും പ്രത്യേകം ഇടങ്ങള്‍ ക്യാമ്പസ്സിനുള്ളില്‍ ഒരുക്കിയിട്ടുമുണ്ട്. ഇവിടെയെല്ലാം കുട്ടികളെ നിരീക്ഷിക്കാന്‍ കര്‍ശനമായ സംവിധാനവും ഒരുക്കിയിരിക്കുന്നു. പെണ്‍കുട്ടികള്‍ എങ്ങനെ ജീവിക്കണമെന്നും എന്തു സംസാരിക്കണമെന്നും ആരോടെല്ലാം ഇടപഴകണമെന്നും ഏതു തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നുമുള്ള നിയമം നടപ്പിലാക്കുന്ന താലിബാനിസത്തിന്റെ മാതൃകയാണ് ഫറൂഖ് കോളജ് മാനേജ്മെന്റും കാലങ്ങളായി പിന്തുടരുന്നത്.
എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ ഈ കോളജ് ക്യാമ്പസ്സിലുണ്ടെങ്കിലും അവരാരും ഇതിനെതിരെ പ്രതികരിക്കാറേയില്ല. തൃശ്ശൂര്‍ കേരള വര്‍മ്മ കോളജില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചവര്‍ക്ക് ഫറൂഖ് കോളജില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന അസഹിഷ്ണുതയ്ക്കെതിരെ പ്രതികരിക്കാനേ തോന്നിയില്ല. കോളജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥികളെ പുറത്താക്കി.
വിദ്യാര്‍ഥികളെ അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഒരു അധ്യാപകനെയും മുസ്ലിം മാനേജ്മെന്റ് നിയന്ത്രിക്കുന്ന അദ്ദേഹത്തിന്റെ കലാലയം പുറത്താക്കി. കേരളവര്‍മ്മ കോളജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫെയ്സ് ബുക്കില്‍ പ്രതികരിച്ച അധ്യാപിക ദീപാനിശാന്തിനെതിരെ കോളജ് അധികൃതര്‍ നടപടിക്കൊരുങ്ങിയപ്പോള്‍ സടകുടഞ്ഞുണര്‍ന്ന രാഷ്ട്രീയക്കാരും എഴുത്തുകാരും ബുദ്ധിജീവികളുമൊന്നും പി.ടി. മുഹമ്മദ് ഷഫീഖ് എന്ന അധ്യാപകനെ കണ്ടതേയില്ല. കാരണം വ്യക്തം. കേരള വര്‍മ്മ കോളജ് ദേവസ്വം ബോര്‍ഡിനാല്‍ നിയന്ത്രിക്കപ്പെടുന്നു. ഫറൂഖ് കോളജ് മുസ്ലിം ട്രസ്റ്റിനാലും.
ഹൈന്ദവ മാനേജ്മെന്റിനെതിരെ ആര്‍ക്കും പ്രതികരിക്കാം. ക്യാമ്പസ്സിനുള്ളില്‍ പശുവിറച്ചിയോ പട്ടിയിറച്ചിയോ ഭക്ഷിക്കാം. ഫറൂഖ് കോളജില്‍ അങ്ങനെ ചെയ്താല്‍ കളിവേറെ. ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച് ജോലി നഷ്ടപ്പെട്ട അധ്യാപകനെ പിന്തുണയ്ക്കാന്‍ കേരള വര്‍മ്മ കോളജിലെ വിപ്ലവകാരിയായ അധ്യാപിക ദീപാനിശാന്തു പോലും രംഗത്തുവന്നില്ലെന്നതാണ് ശ്രദ്ധേയം. അസഹിഷ്ണുതയുടെ പേരില്‍ ഹാലിളക്കിയ ഒരാളും ഫറൂഖ് കോളജില്‍ കാലങ്ങളായി തുടരുന്ന അസഹിഷ്ണുത കാണുന്നതേയില്ല. സാറാജോസഫിനും ആഷിഖ് അബുവിനും റീമാ കല്ലിംഗലിനും ദീപാ നിശാന്തിനുമെല്ലാം താടിയുള്ള അപ്പനെ മാത്രമേ പേടിക്കേണ്ടതുള്ളൂ എന്ന് വ്യക്തമായറിയാം. തൊടുപുഴയിലെ അധ്യാപകന് സംഭവിച്ചത് തങ്ങള്‍ക്കും സംഭവിച്ചാലോ എന്ന ഭയമാകാം അവരെ ഭരിക്കുന്നത്. ഫറൂഖ് കോളജിലേക്ക് ഒരു പ്രകടനം നടത്താന്‍ പോലും ഈ ‘സാംസ്കാരിക കുബുദ്ധികള്‍ക്ക്’ കഴിഞ്ഞില്ല. ദീപാ നിശാന്തിന് കിട്ടിയതുപോലെ വലിയ പിന്തുണ തനിക്കും ലഭിക്കുമെന്ന് ധരിച്ച് വശായി ഫെയ്സുബുക്ക് പ്രതികരണത്തിനിറങ്ങിയ അധ്യാപകന് പി.ടി. മുഹമ്മദ് ഷഫീഖിനു ജീവിക്കാന്‍ ആകെയുണ്ടായിരുന്ന തൊഴില്‍ നഷ്ടമായതുമാത്രം മിച്ചം.
ഫറൂഖ് കോളജ് നല്കുന്ന വലിയ മുന്നറിയിപ്പ് കേരളം കാണാതിരുന്നുകൂട. കേരളം ഭരിക്കുന്നത് ഇടതോ വലതോ ആകട്ടെ. ആരുടെ ഭരണത്തിലും താലിബാന് ശക്തികള്‍ കരുത്തുള്ളവരാകുന്നു എന്ന യാഥാര്‍ഥ്യം സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. അധികാരത്തിലുള്ളവര്‍ തന്നെ അത്തരക്കാരെ പിന്തുണയ്ക്കാന്‍ രംഗത്തു വരുമ്പോള്‍ ഇത് ഫറൂഖ് കോളജില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: