പത്തനംതിട്ട: ഗ്രാമപഞ്ചായത്തുകളിലെ അധികാരസ്ഥാനങ്ങളില്‍ നിന്നും ബിജെപിയെ ഒഴിവാക്കാന്‍ പലയിടത്തും എല്‍ഡിഎഫും യുഡിഎഫും ഒന്നായി. ബിജെപി നിര്‍ണ്ണായക ശക്തിയായ എല്ലാ ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിനെ യുഡിഎഫും യുഡിഎഫിനെ എല്‍ഡിഎഫും സഹായിച്ചു. പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് കൊടുത്തപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് നല്കി. ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ഇരുപക്ഷവും പരസ്പരം വിട്ടുനിന്ന് ബിജെപിയെ അധികാരത്തിലെത്താതിരിക്കാന്‍ പ്രയത്നിച്ചു. ഇരുപക്ഷത്തുനിന്നുമായി മത്സരിച്ച് വിജയിച്ചവര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം തോളില്‍ കൈയിട്ട് ഒരുമിക്കുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്.
പത്തനംതിട്ട ജില്ലയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ ഭൂരിപക്ഷമുണ്ടായിരുന്നത് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലാണ്. 13 വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ ഏഴുവാര്‍ഡുകളിലും ബിജെപിയാണ് വിജയിച്ചത്. എല്‍ഡിഎഫിന് അഞ്ചുസീറ്റുകള്‍ കിട്ടിയപ്പോള്‍ യുഡിഎഫിന് ഒരാളേ വിജയിപ്പിക്കാനേ ആയുള്ളൂ. ഇരുമുന്നണികളും ഒരുമിച്ച് നിന്നാലും ബിജെപിയ്ക്കൊപ്പമെത്താത്തതിനാല് പഞ്ചായത്തിന്റെ ഭരണം ബിജെപിക്ക് ലഭിച്ചു.
കുളനട ഗ്രാമപഞ്ചായത്തിലാണ് ഇടതുവലതു മുന്നണികളുടെ ബാന്ധവം ഏറെ വെളിപ്പെട്ടത്. ഇവിടെ ബിജെപിക്ക് ഏഴ് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും നാലുവീതവും ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്. സ്വതന്ത്രനെ പിന്തുണച്ച് എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തതോടെ ബിജെപിയേക്കാള്‍ ഒരാളുടെ അംഗബലം ഇവര്‍ക്കായി. ഇരു മുന്നണികളുംകൂടി സ്വതന്ത്രനെ പ്രസിഡന്റാക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ് സ്വതന്ത്രയെ യുഡിഎഫും പിന്തുണച്ചു. കൊറ്റനാട്, കുറ്റൂര്‍, നാരങ്ങാനം എന്നിവിടങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും സിപിഎമ്മും വോട്ട് ചെയ്യുകയായിരുന്നു.
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നറുക്കെടുപ്പിലൂടെ ലഭിച്ചു. ആറംഗങ്ങളുള്ള ബിജെപിക്കൊപ്പം കേരളാ കോണ്‍ഗ്രസ് (എം) അംഗംകൂടി ചേര്‍ന്നതോടെ എല്‍ഡിഎഫ്, യുഡിഎഫ് സഖ്യത്തിനൊപ്പം ബിജെപി പക്ഷത്തും ഏഴംഗങ്ങളായി. ഇതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പില്‍ ബിജെപി വിജയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയെ ബിജെപി പിന്തുണച്ചതോടെ വൈസ് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: