ചേളന്നൂര്‍: കോണ്‍ഗ്രസിന്റെ എക്കാലത്തെയും ശക്തികേന്ദ്രമായ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അപ്രതീക്ഷിത തോല്‍വിയെത്തുടര്‍ന്ന് യുഡിഎഫില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.സുനില്പ്രകാശും യുഡിഎഫ് കണ്‍വീനറും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ പി. ശ്രീധരന്മാസ്റ്ററും സ്ഥാനം രാജിവെച്ചു. മൂന്നാംവാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയും ലീഗിനെ പിണക്കിയതും 21-ാം വാര്‍ഡില്‍ മഹിളാ ജെഡിയു ജില്ലാ പ്രസിഡന്റ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പ്രചാരണത്തിന് ശേഷം മാറ്റിയ ജെഡിയു സംസ്ഥാന നേതാവിന്റെ നടപടിക്കും മണ്ഡലം പ്രസിഡന്റ് ഒത്താശ ചെയ്തതായും ആരോപണമുണ്ടായിരുന്നു. ഇതുകൊണ്ടാണ് ഉറച്ച സീറ്റുകളായ 3,4,12 വാര്‍ഡുകള്‍ നഷ്ട്ടപ്പെട്ടതെന്നും ഗ്രൂപ്പ്കളിച്ച് 18-ാം വാര്‍ഡും 10-ാം വാര്‍ഡും ലഭിക്കാത്തതിനും മണ്ഡലം പ്രസിഡന്റ് കാരണക്കാരനാണെന്നും ആരോപണമുണ്ട്.
യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റായി ഉയര്‍ത്തിക്കാണിച്ച മഹിളാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ ബദല്സ്ഥാനാര്ത്ഥിയെ മണ്ഡലം പ്രസിഡന്റ് ഉയര്‍ത്തിക്കാണിച്ചതായും പ്രമുഖ കോണ്‍ഗ്രസ് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ഹമീദ് മാസ്റ്ററെ തോല്‍പ്പിക്കാന്‍ അണിയറ നീക്കം നടത്തിയതായും ആക്ഷേപമുണ്ട്. മണ്ഡലം പ്രസിഡന്റിന്റെ രാജി യോഗത്തില്‍ കണക്കവതരിപ്പിച്ച ശേഷം മതിയെന്നും, മില്‍മ സംഘം സിപിഎമ്മിന് നല്കിയ ഇദ്ദേഹം പഞ്ചായത്ത് ഭരണം സിപിഎമ്മിന് ഔദാര്യം നല്‍കിയതാണെന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ നീക്കംചെയ്യണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടുത്തബന്ധുവാണ് രാജിവെച്ച മണ്ഡലം പ്രസിഡന്റ് എ.സുനില്‍പ്രകാശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: