കോഴിക്കോട്: കെഎംസിടി എഞ്ചിനീയറിംഗ് കോളജ് ജീവനക്കാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഇന്നലെ മുതല്‍ രാപ്പകല്‍ റിലേ നിരാഹാരസമരം ആരംഭിച്ചു. കാളന്തോടിലെ കോളജിന്റെ പ്രധാന ഗേറ്റിന് സമീപത്താണ് സമരം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സമരം നടത്തുന്ന ജീവനക്കാര്‍ മാത്രമാണ് രാപ്പകല്‍ സമരത്തിലുള്ളത്. പ്രശ്നത്തിന് പരിഹാരമാകാത്തപക്ഷം കോളേജ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരത്തിന് പിന്തുണയുമായി എത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളജ് അധികൃതര്‍ അനുകൂലമായ നിലപാട് സ്വീകരിക്കാത്ത പക്ഷം കോളജിന്റെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസിന് മുന്നിലേക്ക് സമരം മാറ്റുമെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ സമരം തുടങ്ങി ദിവസങ്ങള്‍ ആയിട്ടും യാതൊരു അനുകൂല നടപടികളും ഉണ്ടായിട്ടില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ജീവനക്കാരുടെ അവകാശ സമരത്തെ ചെറുതാക്കി കാണിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. ഒന്‍പത് കോടി രൂപ വാര്‍ഷിക വരുമാനമുള്ള കോളജില്‍ 150 ഓളം ജീവനക്കാരാണുള്ളത്. കോളജില്‍ ശമ്പള വിതരണത്തിനായ് മൂന്ന് കോടി രൂപയാണ് ഒരു വര്‍ഷം വേണ്ടിവരുന്നത്. ശമ്പളം കൃത്യമായി നല്‍കാതെ അഭ്യസ്ഥവിദ്യരായ യുവജനങ്ങളെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ് കോളജ് അധികൃതര്‍. എല്ലാ മാസവും ഒന്നാംതിയ്യതി നല്‍കേണ്ട ശമ്പളം മൂന്ന് മാസം വരെ വൈകിച്ചാലും തൊഴിലാളികള്‍ ജോലി ചെയ്തു കൊള്ളും എന്ന് ധാരണയാണ്. പ്രസവാവധിക്ക് പോകുന്ന വനിതാജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് പോലും തടഞ്ഞ് വയ്ക്കുന്ന രീതിയാണ് ഇവിടെ. ശമ്പളം എന്ന് കിട്ടും എന്ന ഒരു ധാരണ പോലുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്ക്.
മൂന്ന് തവണ നോട്ടീസ് നല്കി കാത്തിരുന്നിട്ടും തീരുമാനമാകാത്തതിനാലാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയത്. ഭീഷണിയുടെ രൂപത്തിലാണ് കോളേജ് അടച്ചിടുമെന്ന് മാനേജ്മെന്റ് പറഞ്ഞത്. സമരത്തിനിടയിലും യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ജീവനക്കാര്‍ നിര്‍വഹിച്ചിട്ടുണ്ട്.
ജീവനക്കാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സമരത്തില്‍ സജീവമായി ഇടപെടാന്‍ ഒരുങ്ങുകയാണ്. ഫീസ് നല്കി വിദ്യാര്‍ത്ഥികളെ അയക്കുന്ന മാതാപിതാക്കളെ ഒന്നു കാണാന്‍ പോലും മാനേജ്മെന്റ് ഇതുവരെ തയ്യാറായില്ല. രക്ഷിതാക്കളോട് ഹീനമായ രീതിയിലാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രതികരിച്ചതെന്നും ആരോപണമുണ്ട്. പാതിരാത്രി ഹോസ്റ്റലിലെത്തിയ മാനേജ്മെന്റ് പ്രതിനിധികള്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ മുറികള്‍ ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടത്രേ. ഇതിനെ ചെറുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കടുത്ത പ്രതികാര നടപടികള്‍ ആണ് മാനേജ്മെന്റ് നടപ്പാക്കുന്നത്. വെള്ളവും വെളിച്ചവുമില്ലാതെ നരകയാതന അനുഭവിക്കുകയാണ് ഇപ്പോള്‍ ഹോസ്റ്റലിലെ കുട്ടികളെന്നും വിദ്യാര്‍ത്ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ മാനേജ്മെന്റ്സ്വീകരിക്കണമെന്ന് ജീവനക്കാരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു. സമരസമിതി ഭാരവാഹികളായ ആര്. രാജേഷ്, കെ.കെ. ദര്‍ശന, സിത്താര, രക്ഷിതാക്കളുടെ പ്രതിനിധിയായ വി.വി. നന്ദകുമാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ എന്‍.സഫീര്‍, കെ.ഷഫീന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: