കുണ്ടറ: ബിജെപിയോട് അയിത്തം പ്രഖ്യാപിച്ച് സത്യപ്രതിജ്ഞാവേളയില്‍ ചട്ടലംഘനം നടത്തിയയാള്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റായി. കുരിപ്പള്ളി വാര്‍ഡില്‍ നിന്നും ജയിച്ച് വന്ന സിപിഎമ്മിലെ ആശാചന്ദ്രനാണ് സത്യപ്രതിജ്ഞ ചെയ്യാത്ത പ്രസിഡന്റായത്.
ഇവിടെ പ്രസിഡന്റ് ഉള്‍പ്പെടുന്ന എല്‍ഡിഎഫ് അംഗങ്ങളുടെ അംഗീകാരം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇരുപത്തിമൂന്നംഗങ്ങളുള്ള പഞ്ചായത്തില്‍ പന്ത്രണ്ടംഗങ്ങളുള്ള എല്‍ഡിഎഫിനാണ് ഭരണം.
എന്നാല്‍ മുതിര്‍ന്ന അംഗമായ ബിജെപിയിലെ വസന്താബാലചന്ദ്രനില് നിന്ന് സത്യപ്രതിജ്ഞ ഏറ്റുചൊല്ലാനാവില്ല എന്ന എല്‍ഡിഎഫ് നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്. ചട്ടമനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യാത്തവരുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ജില്ലാകളക്ടറുമടക്കമുള്ളവര്ക്ക് പരാതി നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞാദിവസം രാവിലെ 10ന് ആരംഭിക്കേണ്ട ചടങ്ങിന് സമയത്തെത്താതെ എല്‍ഡിഎഫുകാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. 10.30ന് മുതിര്‍ന്ന അംഗമായ വസന്താ ബാലചന്ദ്രന് വരണാധികാരിയായ താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസര്‍ ബിന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു.
പലതവണ വരണാധികാരി ആവശ്യപ്പെട്ടിട്ടും എല്‍ഡിഎഫ് അംഗങ്ങള്‍ സത്യപ്രതിജ്ഞക്ക് തയ്യാറായില്ല. തുടര്‍ന്ന് ഓരോരുത്തരെയായി ക്ഷണിച്ചപ്പോള്‍ 3, 6, 7, 8 എന്നീ വാര്‍ഡിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഈ സമയത്ത് പ്രകടനമായെത്തിയ എല്‍ഡിഎഫ് അംഗങ്ങളും പാര്‍ട്ടിക്കാരും വേദിയിലേക്ക് കടന്നുകയറുകയായിരുന്നു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.പ്രസന്നന്റെ നേതൃത്വത്തില്‍ വരണാധികാരിയെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോലീസാണ് വരണാധികാരിയെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് എല്‍ഡിഎഫ് അംഗമായ സുലോചന സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. ഇവരാകട്ടെ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നുമില്ല. വരണാധികാരി അധികാരപ്പെടുത്തിയ ബിജെപി അംഗം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തവര്‍ മാത്രമേ നിയമപ്രകാരം പഞ്ചായത്ത് അംഗങ്ങളായിരിക്കാന്‍ പാടുള്ളൂ എന്നിരിക്കെ തുടര്‍നടപടികളും സങ്കീര്‍ണമാവും.
എല്‍ഡിഎഫ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ച പത്തൊമ്പതാം വാര്‍ഡംഗം സുലോചന സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ അവരുടെ നിലനില്പും പ്രശ്നത്തിലാവും.
ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നാലും പ്രശ്നം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ബിജെപി. ഭരണഘടനവിരുദ്ധമായി പ്രവര്‍ത്തിച്ച എല്‍ഡിഎഫ് അംഗങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണ്ഡലം സെക്രട്ടറി അഡ്വ.ബിറ്റി സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: