ലോകം ഭക്തിയോടെ ആരാധിയ്ക്കുന്ന, ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ ഭഗവാനെ ഒട്ടേറെ തവണ ശിരസിലേറ്റി നിരവധി ഉത്സങ്ങള്‍ കൊണ്ടാടിയ ഗുരുവായൂര്‍ കേശവന് ഒരു ചരിത്രം തന്നെയാണ്. ദൈവിക പരിവേഷം ആര്‍ജിച്ച് ഒരു മനുഷ്യനെ പോലും അസൂയപെടുത്തുന്ന പേരും പ്രശസ്തിയും നേടി 1976 ഡിസംബര്‍ 2ന് ഗുരുവായൂര്‍ ഏകാദശി ദിവസം പുലര്‍ച്ചെ 2:15 നു ഭഗവല്‍ പദമണഞ്ഞ ഗജരാജ ചക്രവര്‍ത്തി.
മാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തില്‍ പറയുന്ന സമസ്ത രാജകീയ ചൈതന്യവും രാജ സ്വഭാവവും ഉള്ള അപൂര്‍വ ജന്മം. ഉയരം 11.5 അടി, കൊമ്പിന്റെ കടവായില്‍ നിന്നും പുറത്തേക്കുള്ള ദൂരം 4.5 അടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായിമാത്രം കാണുന്ന നിരയൊത്ത 20 വെള്ള നഖങ്ങള്‍. ഇതിനെല്ലാം പുറമേ മറ്റൊരാനയ്ക്കുമില്ലാത്ത അനേകം സ്വഭാവ സവിശേഷതകളും കേശവനാനയ്ക്കു സ്വന്തം.
നിലമ്പൂര്‍ വനാന്തരത്തില്‍ പിറന്ന്. നിലമ്പൂര്‍ കോവിലകത്തുനിന്നുള്ള ഒരു പ്രാര്‍ത്ഥനയാല്‍ 1922 ജനുവരി 14 നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടതള്ളി, അക്കാലത്ത് ഏകദേശം 15 വയസ്സ് പ്രായമായിരുന്നുവത്രേ. നോക്കിനില്‍ക്കേ മലയാളക്കരയിലെ പൂരപ്പറമ്പുകള്‍ക്കു നടുവില്‍നിന്ന് നായകഭാവത്തോടെ ആ ആനവളര്ന്നു.
എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഗജ സമ്രാട്ട്. എന്നാല്‍ ഒരാന എന്നതിനപ്പുറം കേശവന് പ്രജാപതിയായി നിറഞ്ഞുനിന്നു.
അവന് ആരുടെയെങ്കിലും മുന്നില്‍ തല കുനിച്ചിട്ടുണ്ടെങ്കില് അത് ഉടമസ്ഥനായ ശ്രീഗുരുവായൂരപ്പന് മുന്നില്‍ മാത്രം.
കേശവന്റെ ഉയര്‍ച്ചക്ക് കാരണക്കാരായ അവനെ സ്വന്തം മകനേക്കാള്‍ അധികം സ്നേഹിച്ച ഒന്നാം പാപ്പന് അച്യുതന് നായര്‍ക്കും രണ്ടാം പാപ്പന് മാണിനായര്ക്കും അത് നല്ല പോലെ അറിയാമായിരുന്നു.
കേശവന് ആറാട്ടുപുഴയില്‍ വെച്ച് കൊച്ചി മഹാരാജാവു തിരുമനസ്സിന്റെ കൈയില്‍ നിന്നു 51 പവന് തൂക്കമുള്ള ഗജരാജന്‍ എന്നു കൊത്തിയ സ്വര്‍ണ ഫലകംനേടി ചരിത്രപുരുഷനായിതീര്ന്നു. ആനത്തറവാട്ടിലെ കാരണവരായിരുന്ന കേശവന്റെ സ്മരണയ്ക്കുമുന്നില്‍ ദശമി ദിനത്തില്‍ ഗുരുവായൂര്ക്ഷേത്രത്തിലെ ആനകളെല്ലാം വന്ന് പ്രണാമമര്‍പ്പിയ്ക്കും. വെറും തലയെടുപ്പിനാലല്ല ഭഗവല്ചൈതന്യത്തിന്റെ മൂര്‍ത്തിമദ് ഭാവത്താലായിരുന്നു കേശവന് പ്രശസ്തിയുടെ കേദാരമായിത്തീര്ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: