പാട്ന: ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പദത്തിൽ ഇത് നിതീഷിന്റെ മൂന്നാം ഊഴമാണ്. ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. മറ്റൊരു മകൻ തേജ് പ്രതാപ് യാദവും മന്ത്രിയാണ്. അതായത് ലാലുവിന്റെ കുടുംബത്തിലേക്ക് രണ്ട് മന്ത്രി സ്ഥാനങ്ങൾ. 28 അംഗ മന്ത്രി സഭയാണ് ചുമതലയേറ്റിരിക്കുന്നത്. നിതീഷിന്റെ ജനതാദളിൽ നിന്നും ലാലുവിന്റെ ആർജെഡിയിൽ നിന്നും പന്ത്രണ്ടു പേർ വീതവും കോൺഗ്രസിൽ നിന്ന് നാലു പേരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
243 അംഗ സഭയിൽ 36 മന്ത്രിമാർ വരെയാകാം. വിമത ശബ്ദം ഉയർന്നാൽ അവരെക്കൂടി ഉൾപ്പെടുത്താനാണ് എട്ട് സ്ഥാനങ്ങൾ ഒഴിച്ചിട്ടിരിക്കുന്നത്.
പാട്ന ഗാന്ധി മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജീവ് പ്രതാപ് റൂഡിയും പങ്കെടുത്തു. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവോ പിതാവും സമാജ്വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവോ ബിഎസ്പി നേതാവ് മായാവതിയോ പങ്കെടുക്കാത്തത് വളരെയേറെ ശ്രദ്ധേയമായി.
ബിജെപി വിരുദ്ധ മഹാസഖ്യത്തിലേക്ക് തങ്ങളില്ലെന്ന വ്യക്തമായ സൂചനയാണ് ഇവർ നൽകുന്നത്. ശരദ് പവാർ, മുൻപ്രധാനമന്ത്രി ദേവഗൗഡ, കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരടക്കം ഒൻപതു മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. ഗവർണ്ണർ രാംനാഥ് കോവിദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കനത്ത സുരക്ഷയാണ് ചടങ്ങിന് ഏർപ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: