തിരുവനന്തപുരം: മനുഷ്യരിലെ ദേവശക്തിയെ ഉത്തേജിപ്പിച്ച് ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിക്കുന്ന കര്‍മപദ്ധതിയുമായി ഗായത്രി പരിവാര്‍ കേരളത്തില്‍. രാഷ്ട്രപുരോഗതിക്കായി അശ്വമേധയാഗം എന്ന പദ്ധതിയുമായാണ് ഗായത്രി പരിവാര്‍ മുന്നോട്ടുവന്നിരിക്കുന്നതെന്ന് ആള് വേള്‍ഡ് ഗായത്രി പരിവാറിന്റെ ഡയറക്ടറും ഹെഡ്ഡുമായ ഡോ പ്രണവ് പാണ്ഡ്യ പറഞ്ഞു.
48-ാമത് അശ്വമേധ യാഗം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ സത്സംഗത്തിലാണ് അദ്ദേഹം ഇത് വിശദീകരിച്ചത്.
അശ്വമേധമെന്നാല്‍ കുതിരയെ കൊല്ലലാണെന്ന വാച്യാര്‍ഥം ഇവിടെ സ്വീകരിക്കരുത്.
തീവ്രഗതിയില്‍ സഞ്ചരിക്കുന്ന മനുഷ്യ മനസ്സുകളെയും ഇന്ദ്രിയങ്ങളെയും ബുദ്ധിയെയും നിയന്ത്രിച്ച് നേര്‍വഴിക്കു നയിക്കുക എന്നാണ് അശ്വമേധയാഗത്തിന്റെ അര്‍ഥം. അങ്ങനെ വ്യക്തികളെ ശുദ്ധരാക്കി രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ ലോകത്തുള്ളതൊന്നും എന്റേതല്ല ഈശ്വരന്റേതാണെന്ന മഹത്തായ സന്ദേശമാണ് യജ്ഞം അഥവാ യാഗം നമുക്കു നല്‍കുന്നത്. ഇത് തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ സംഘര്‍ഷത്തിന് സ്ഥാനമില്ല. എല്ലാറ്റിനും പുറമെ യജ്ഞം അണുക്കളെ നശിപ്പിച്ച് അന്തരീക്ഷ ശുദ്ധിവരുത്തുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യം നിലനിര്‍ത്താനുതകുന്നതാണ് യജ്ഞമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗായത്രി മഹാമന്ത്രം മാതാവാണെങ്കില് യജ്ഞം മാനവകുലത്തിന്റെ പിതാവാണ്. ഈ മാതാപിതാക്കളെ മറന്നുകൊണ്ട് പാശ്ചാത്യസംസ്കാരത്തിന്റെ പുറകെ പോയതാണ് ഇന്നത്തെ ഭാരതം നേരിടുന്ന പ്രതിസന്ധി. മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോള്‍ നമ്മുടെ സംസ്കാരവും സഭ്യതയും അധഃപ്പതിച്ചു. ഗായത്രിയെയും യജ്ഞത്തെയും അനുഷ്ഠിച്ച് സംസ്കാരം പുനഃസ്ഥാപിക്കാനാണ് പരിവാറിന്റെ ശ്രമം. ഡോക്ടര്‍ വ്യക്തമാക്കി.
ചടങ്ങില്‍ ഗായത്രി പരിവാര്‍ പുറത്തിറക്കിയ സഞ്ജീവനി സിഡി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്ത്തികേയന് നല്കി ഡോ പ്രണവ് പാണ്ഡ്യ പ്രകാശിപ്പിച്ചു. ഗായത്രി പരിവാറിന്റെ അഖണ്ഡ ജ്യോതിസ് മാസികയുടെ മലയാളപതിപ്പും ഡോക്ടര്‍ പ്രകാശിപ്പിച്ചു.
മലയാളത്തില്‍ ഇത് ദ്വൈമാസികയായാണ് പ്രസിദ്ധീകരിക്കുന്നത്. രഞ്ജിത് കാര്ത്തികേയന് സ്വാഗതം പറഞ്ഞു.ഹരിദ്വാറിലെ ഗായത്രീ പരിവാര്‍ കന്യാകുമാരിയില്‍ സംഘടിപ്പിക്കുന്ന അശ്വമേധയാഗത്തിന് മുന്നോടിയായി തിരുവനന്തപുരത്തു നടന്ന സത്സംഗത്തില്‍ പരിവാറിന്റെ ഡയറക്ടര്‍ ഡോ പ്രണവ് പാണ്ഡ്യ സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: