കോഴിക്കോട്: സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് കുറയുന്നു. ദേശീയ തലത്തില്‍ 2009 വരെ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, സിക്കിം, തെലുങ്കാന എന്നിവയാണ് കേരളത്തിന് മുമ്പിലുള്ള സംസ്ഥാനങ്ങള്‍. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2014 ല്‍ 1,31,666 പേരാണ് ഭാരതത്തില്‍ ആത്മഹത്യ ചെയ്തത്.
കേരളത്തില്‍ 8,446 പേര്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്ക് കാണിക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. സംസ്ഥാനത്ത് ആത്മഹത്യചെയ്യുന്നവരില്‍ 75 ശതമാനം യുവതീ യുവാക്കളാണ്. ഇതില്‍ നല്ലൊരു ശതമാനവും വീട്ടമ്മമാരാണ്. ഇവരില്‍ 45 ശതമാനം പേരുടെയും മരണകാരണം കുടുംബപ്രശ്നങ്ങളാണ്.
വിദേശ രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രായമേറിയവരും ഏകാന്തജീവിതം നയിക്കുന്നവരുമാണ്. ഇവരുടെ ആത്മഹത്യക്കുള്ള പ്രധാനകാരണമായി പറയുന്നത് മാനസിക രോഗമടക്കമുള്ള പ്രശ്നങ്ങളാണ്.
സംസ്ഥാനത്തെ കുടുംബ ആത്മഹത്യകള്‍ കുറയുന്നതായും കണക്കുകള്‍ കാണിക്കുന്നു. 2004 ല്‍ 17 കുടുംബങ്ങള്‍ ആത്മഹത്യചെയ്തപ്പോള്‍ 2014 ല്‍ അത് എട്ട് ആയികുറഞ്ഞു. മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലകളും ആത്മഹത്യാനിരക്ക് കുറയുന്നതിന് കാരണമായതായി ആത്മഹത്യ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്ത് പ്രായോഗികമായ ആത്മഹത്യ പ്രതിരോധ പദ്ധതികള്‍ നടപ്പാക്കണമെന്ന് സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ബിഫ്രണ്ടേഴ്സ് ഇന്ത്യ പ്രസിഡന്റ് അഡ്വ.രാജേഷ് പിള്ളയും കോഴിക്കോട്ടെ തണല്‍ ഫൗണ്ടേഷന് ട്രസ്റ്റ് സെക്രട്ടറി ഡോ.പി.എന്‍. സുരേഷ്കുമാറും പറയുന്നു. സംസ്ഥാനത്ത് ആത്മഹത്യ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി കൂടുതല്‍ സന്നദ്ധ സംഘടനകള്‍ കടന്നുവരണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: