കൊല്ലം: നരേന്ദ്രമോദി സര്‍ക്കാരിന്റെ വ്യവസായ നയങ്ങള്‍ മികച്ചതാണെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് പ്രവാസി വ്യവസായി ബി. രവിപിള്ള. ഒരു വര്‍ഷം കൂടി കാത്തിരുന്നാലേ അതിന്റെ ഫലം കണ്ടുതുടങ്ങുകയുള്ളൂവെന്നും അദ്ദേഹം കൊല്ലം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
ഇച്ഛാശക്തിയുള്ള സര്‍ക്കാരിന് മാറ്റങ്ങള്‍ കൊണ്ടുവരാനാവും. സര്‍ക്കാര്‍ നയങ്ങള്‍ മെച്ചപ്പെട്ടതുകൊണ്ടുമാത്രം കാര്യമില്ല, അത് നടപ്പാവാന്‍ ഉദ്യോഗസ്ഥരും മറ്റ് സംവിധാനങ്ങളും സഹകരിക്കണം. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്നും രവിപിള്ള പറഞ്ഞു. കേരളത്തില്‍ വ്യവസായം പുഷ്ടിപ്പെടാതിരിക്കാന് പ്രധാനകാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. നല്ല പാതകളില്ലാത്തതും പ്രശ്നമാണ്. ഇപ്പോള്‍ ഗള്‍ഫ് നാടുകളിലേക്കാള്‍ കൂലി വര്‍ധനവ് കേരളത്തിലാണ്.
തൊഴിലാളികളെ ഇവിടെ കിട്ടാനില്ലെന്നും രവിപിള്ള പറഞ്ഞു.
എണ്ണവിലയിലെ ഇടിവ് രണ്ടുമൂന്ന് വര്‍ഷത്തേക്ക് കൂടി തുടരുന്ന സാഹചര്യമാണ് ഉള്ളത്. അങ്ങനെ വന്നാല്‍ ഗള്‍ഫ് നാടുകളില്‍ സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകും. ഇപ്പോള്‍ ഗള്‍ഫിനെ ആശ്രയിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ മടങ്ങിവരേണ്ട സാഹചര്യം തള്ളിക്കളയാനാവില്ല.
കേരളത്തിലെ കരിമണല്‍ വ്യവസായത്തില്‍ എനിക്ക് താല്പര്യമുണ്ട്. എന്നാല്‍ അത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സഹകരണത്തോടെ മാത്രമേ ചെയ്യാനുള്ളൂ എന്നും രവിപിള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കൊല്ലം പ്രസ്ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: