സി.ഡി ഗോപകുമാര്‍
അടിമാലി: അടിമാലി കൂമ്പന്‍പാറ പള്ളിക്ക് സമീപം ഹൈവേക്ക് മുകളില്‍ ഒരേക്കറോളം ഭൂമി വെട്ടിതെളിച്ച് കുരിശുനാട്ടിയിട്ട് നാളുകളായി. ഭരണകര്‍ത്താക്കള്‍ നടപടി സ്വീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കുരിശുപള്ളി കെട്ടിപ്പൊക്കിയതെന്ന വിവരം അധികമാര്‍ക്കും അറിയില്ല. സമീപത്ത് ഓടയ്ക്കാസിറ്റി ജംഗ്ഷനില്‍ ബഹുനില കെട്ടിടം നിര്‍മ്മിച്ചതും നിയമത്തിന്റെ കണ്ണുവെട്ടിച്ചാണ്. ഇതിന് തൊട്ടടുത്ത് ഭണ്ഡാരകുറ്റിയും നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായി. ആനവിരട്ടിക്ക് സമീപം വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍ക്കാലികമായി സ്ഥാപിച്ചിരുന്ന കുരിശുപള്ളിക്ക് എതിര് ദിശയില്‍ റോഡിന് സമീപം നിന്നിരുന്ന മരം ആസൂത്രിതമായ തീരുമാനത്തിന്റെ പേരില്‍ വെട്ടി നീക്കി. മന: പൂര്‍വ്വം കുരിശുപള്ളിയിലേക്ക് മരം വെട്ടിയിട്ട ശേഷം പുനരുദ്ധാരണ നിലയില്‍ ആധുനിക രീതിയില്‍ കുരിശുപള്ളി നിര്‍മ്മാണം നടക്കുകയാണ്. കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്ത് നടക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കാന്‍ വകുപ്പ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മടിച്ചുനില്‍ക്കുകയാണ്. അടിമാലിക്ക് സമീപം കരിങ്കുളം, പാറക്കുടി സിറ്റി, ചാറ്റുപാറ ദേവിയാര്‍കോളനി കല്ലാര്‍ എന്നിവിടങ്ങളിലെല്ലാം അനധികൃതമായി മതപരമായ ഉദ്ദശ്യത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായതോ നിര്‍മ്മാണത്തിലിരിക്കുന്നതോ ആയ നിരവധി മതസ്ഥാപനങ്ങള്‍ കാണാം. കല്ലാര്‍കുട്ടി റോഡിലുള്ള സ്വകാര്യ ആശുപത്രിയുടെ സമീപത്ത് പള്ളി പണി തകൃതിയില്‍ നടക്കുന്നുണ്ട്. കല്ലാര്‍കുട്ടി റോഡില്‍ തന്നെ കാര്‍ഷികവികസന റോഡിനെതിര്‍വശത്ത് പുറമ്പോക്കില്‍ ലക്ഷങ്ങള്‍ മുടക്കി ബഹുനിലകളില്‍ ഗ്രോട്ടോ നിര്‍മ്മിച്ചിരിക്കുന്നു. പാറത്തോട് പണിക്കന്‍കുടി റോഡില്‍ പുല്ലുകണ്ടത്ത് പുറമ്പോക്കില്‍ ലക്ഷങ്ങള്‍ മുടക്കി കരിശുപള്ളി നിര്‍മ്മിച്ചിരിക്കുന്നു.ഇത്തരത്തില്‍ ഭയാനകമായ രീതിയില്‍ കയ്യേറ്റങ്ങള്‍ നടക്കുമ്പോഴും ജില്ല ഭരണകൂടം കയ്യുംകെട്ടി കാഴ്ചക്കാരാകുകയാണ്.രേഖാമൂലം ജില്ല ഭരണാധികാരികള്‍ക്ക് പരാതി നല്കിയാലും നടപടിയുണ്ടാകാറില്ല.പരാതിയുമായെത്തിയാല്‍ കയ്യേറ്റത്തിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കേണ്ട ചുമതലയും പരാതിക്കാരന്റെ ചുമലില്‍ വന്ന് ചേരുമെന്നതാണ് വിചിത്രം. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: