കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് നിയമമാര്ഗ്ഗത്തിലുള്ള പരിഹാരത്തിനാണ് ഐക്യരാഷ്ട്ര സഭയും മറ്റും ശ്രമിക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ കൊണ്ടുമാത്രമുള്ള ചെറുത്ത് നില്‍പ്പ് വേണ്ടത്ര ഫലപ്രദമല്ലന്നാണ് അനുഭവങ്ങള്‍. ഇതിന് വ്യത്യസ്ത രീതിയിലൂടെ ബദല്‍ മാര്‍ഗ്ഗം ചിന്തകരില്‍ ചിലര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. സാംസ്കാരിക മൂല്യം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്ത് മൂല്യബോധവും ജീവിതശൈലിയും സാംസ്കാരിക അവബോധവും വളര്‍ത്തി വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ധൈര്യം നല്കുന്ന ഭാരതീയമായ ബദല്‍.
നിലവിലുള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു ലോകക്രമം അനിവാര്യമായിരിക്കുന്നു എന്ന് ചിന്തിക്കുന്നവരെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. ബദല്‍ ലോകക്രമത്തിലൂടെ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകണം. ഇത്തരമൊരു ബദല്‍ ജീവിതക്രമം സൃഷ്ടിക്കാന്‍ ഭാരതത്തിനു കഴിയും. ഇതിനാവശ്യമായ സാംസ്കാരിക മൂല്യവും ദര്‍ശനവും ഭാരതത്തിനുണ്ട്. പ്രകൃതിയിലും സമൂഹത്തിലും ഉണ്ടാകുന്ന ഓരോരോ ചെറിയ വ്യതിയാനങ്ങളും കുട്ടികളെ ബാധിക്കും. കാലവസ്ഥാ വ്യതയിയാനം മുതല്‍ ഭീകര പ്രവര്‍ത്തനം മുതല്‍ ചുവരുകള്ക്കുള്ളിലുണ്ടാകുന്ന കൊച്ചുകൊച്ചുവീട്ടുവഴക്കുകള്വരെ. ഇന്നത്തെ വിദ്യാഭ്യാസം കൊണ്ടോ വിവര സാങ്കേതിക വിസ്ഫോടനം കൊണ്ടോ പ്രശ്നത്തിന് പരിഹാരമാകില്ല.
ഇളം തലമുറയ്ക്കു മാത്രമേ വ്യത്യസ്തമായ ഒരു ലോകക്രമം സൃഷ്ടിക്കാനാകൂ. പുത്തന്‍ തലമുറയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, അവരെ അനുവദിക്കണം എന്നു മാത്രം. മാറ്റം വരേണ്ടത് കുട്ടികളില്കൂടിയാണ്. കുട്ടികളില്‍ ദൈവം ജീവിക്കുന്നു എന്നു പറയാറുണ്ട്. അത് സത്യമാണ്. പക്ഷേ ആ ദൈവികാംശം വളര്‍ന്നു വരാന്‍ ഇന്നത്തെ സാഹചര്യം സഹായകമല്ല. വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നില്ല. വിദ്യാഭ്യാസം അതിനുള്ള നേരായ ഉപാധിയാണ്. എന്നാല്‍, ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മത്സരവിജയവും വിജയത്തിന്റെ മാനദണ്ഡം ധനവുമായി മാറുമ്പോള്‍ വേറിട്ടൊരു ലോകക്രമത്തിന്റെ വിഭാവനം എളുപ്പമല്ല.
രു ആദര്‍ശ സമൂഹം വളരണം. അതിനുള്ള ബോധപൂര്‍വ്വമായ പ്രയത്നമാണ് വേണ്ടത്. അതിന് ഓരോ കുടുംബവും സമൂഹവും ആത്മാര്‍ത്ഥതയോടും സത്യസന്ധമായും കുറെയൊക്കെ ത്യാഗം സഹിച്ചും പ്രയത്നിക്കേണ്ടി വരും. മുതിര്‍ന്ന തലമുറയുടെ മൂല്യങ്ങളും സങ്കല്പങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങളായി കുട്ടികളെ കാണുന്നത് ശരിയായ മാര്‍ഗ്ഗമല്ല. ധന സമ്പാദനത്തിലൂടെ അത്യന്താധുനിക ഭോഗസാമഗ്രികള് കൈവശപ്പെടുത്തി അവയ്ക്കിടയില്‍ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന ഇന്നത്തെ ജീവിത വീക്ഷണം മാറ്റേണ്ടിവരും. കുട്ടികളുടെ ഭൗതികമായ ആഡംബരങ്ങള്‍ നേട്ടത്തിന്റെ മുദ്രയായി കണക്കാക്കുന്നത് അവരോടു ചെയ്യുന്ന അപരാധമായിരിക്കും. മറിച്ച് അവരിലെ സര്‍ഗ്ഗാത്മകതയെ പരമാവധി വികസിപ്പിക്കണം. കുരുന്നു മനസ്സുകളില്‍ സംസ്കാരത്തിന്റെ അംശങ്ങള്‍ സന്നിവേശിപ്പിക്കുകയും അവരെ സ്നേഹപൂര്‍വ്വം, ഭക്തിപൂര്‍വ്വം വളര്‍ത്തിക്കൊണ്ടു വരുകയും ചെയ്യുകയാണ് വേണ്ടത്.
ഭാരതത്തിന്റെ ചരിത്രം മാതൃകാ ബാലന്മാരുടെ മാതൃകകള്‍ കൊണ്ട് സമ്പന്നമാണ്. ആ സാംസ്കാരിക ധാരയില്‍ കുട്ടികളെ പോറ്റുന്ന സാഹചര്യം ഉണ്ടാകണം. തീര്‍ച്ചയായും അതിന് വീടുകളിലാണ്, രക്ഷിതാക്കളിലാണ് തുടക്കം വേണ്ടത്.
ഭാരതത്തിന്റെ സാംസ്കാിക ചരിത്രത്തില്‍ സാഹചര്യങ്ങളോടും വിധിയോടും പൊരുതി എതിര്‍പ്പുകളെ കീഴ്പ്പെടുത്തിയ ബാലന്മാരുടെ ചരിതമുണ്ട്. അവ കെട്ടുകഥകള്‍ മാത്രമാക്കി തള്ളിക്കളയുന്നതിനപ്പുറം കൃത്യമായ ഉദാഹരണങ്ങളാണെന്നു കണ്ട് പഠിച്ചാല്‍ മികച്ച മാതൃകകളാണ്. ധ്രുവനും, പ്രഹഌദനും നചികേതസ്സും ഇത്തരം ഉദാഹരണങ്ങളാണ്.
ബുദ്ധനും ശങ്കരനും സ്വ ജീവിതം കൊണ്ട് പൊരുതി ജയിച്ചവരാണ്. മഹാനായ ശിവജിയും സ്വാമി വിവേകാനന്ദനുമൊക്കെ ബാല്യത്തില്‍ തന്നെ തങ്ങളുടെ കര്‍മ്മപഥം തിരഞ്ഞെടുത്തവരാണ്. അവരെയൊക്കെ സംരക്ഷിച്ചു വഴികാട്ടി വളര്‍ത്തിയവരാണ് ആ വിജയങ്ങളുടെ യഥാര്‍ത്ഥ ശില്‍പ്പികളും. അതിനൊരു സാംസ്കാരിക-ആത്മീയ മൂല്യാധിഷ്ഠിത അടിത്തറയുണ്ട്. പാശ്ചാത്യവല്‍ക്കരണത്തിന്റെ അതിവേഗപ്പാതയില്‍ പോകുമ്പോള്‍ ഇരു വശങ്ങളിലുമുള്ള മുന്നറിയിപ്പുകളും വഴികാട്ടി സൂചനകളും കണ്ണുതുറന്നു കാണണമെന്നു മാത്രം. പഴഞ്ചന്‍ വിശ്വാസത്തിന്റെ അപ്രായോഗികമായ മുദ്രാവാക്യമെന്നു തോന്നിയേക്കാം. പക്ഷേ ആ വഴികളിലൂടെ ലോകക്രമത്തില്‍ മാറ്റം വരുത്തി കുട്ടികളെ ആപത്തുകളില്‍ നിന്ന് രക്ഷിക്കാനാവും; മാത്രമല്ല ആപത്ത് വരാതെ നോക്കാനും കഴിയും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: