ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയ നാടകം സിപിഐയെ വെട്ടിലാക്കാനായിരുന്നുവെന്ന ആരോപണവുമായി സിപിഐ അണികള്‍. അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എസ്ഡിപിഐയുമായി സിപിഎം രഹസ്യ ധാരണയില്‍. സിപിഎം തന്റെ പിന്തുണ ആവശ്യപ്പെട്ടു എന്ന് എസ്ഡിപിഐ അംഗം തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനം. പ്രസിഡന്റ് സ്ഥാനം രാജിവെച്ചൊഴിഞ്ഞ സിപിഐ അംഗം ഷീജയെ ചില സിപിഎം നേതാക്കള്‍ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രെ.
2010 ല്‍ സിപിഎമ്മിന് ആറ് സീറ്റും, സിപിഐക്ക് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. എന്നാല്‍ ഭരിക്കാന്‍ ഒന്‍പത് അംഗബലം വേണ്ടി വന്നതിനാല്‍ രണ്ട് സ്വതന്ത്രന്മാരെ ചാക്കിട്ട് പിടിച്ച സിപിഎം, സിപിഐ അംഗമായ ഷീജക്ക് വൈസ്പ്രസിഡന്റ് സ്ഥാനം അവസാന രണ്ട് വര്‍ഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും, പിന്നീട് വാഗ്ദാനം ലഘിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇരുപാര്‍ട്ടികളും അകല്‍ച്ചയുമായി. ഇത്തവണ സിപിഎമ്മിന് അഞ്ചും, സിപിഐക്ക് രണ്ട് സീറ്റും നേടാനായി. എന്നാല്‍ രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച മുന്‍ വൈസ്പ്രസിഡന്റും സിപിഎം അമ്പലപ്പുഴ ഏരിയ കമ്മറ്റി അംഗവുമായ സുധര്‍മ്മക്ക് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന നിലപാടിലായി സിപിഎം.
എന്നാല്‍ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് നല്‍കണമെന്നും 2010ലെ വാഗ്ദാന ലംഘനം ഇനി പറ്റില്ല എന്നും സിപിഐ തുറന്നടിച്ചു. തുടര്‍ന്ന് ഒരാഴ്ച നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ സിപിഐക്ക് പ്രസിഡന്റ് സ്ഥാനം നല്കി. ഷീജയെ പ്രസിഡന്റ് നിയോഗിക്കാനും തീരുമാനമായി. എന്നാല്‍ സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കള്‍ പത്താം വാര്‍ഡില്‍ നിന്നും മത്സരിച്ചു വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയേയും നേതാക്കളും കണ്ട് രഹസ്യധാരണയില്‍ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഡിപിഐ പിന്തുണയുമായി എത്തിയതാണ് ഷീജ രാജി വയ്ക്കേണ്ട അവസ്ഥയില്‍ എത്തിച്ചത്.
ഇത് സിപിഎമ്മിന്റെ കൊടുംചതിയാണെന്ന് മനസ്സിലാക്കിയ സിപിഐ എസ്ഡിപിഐയുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്ന് അറിയിക്കുകയുമായിരുന്നു. പിന്നീട് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സിപിഎം പുന്നപ്ര എല്‍സി സെക്രട്ടറിയായ റജിമോനും എസ്ഡിപിഐ പിന്തുണ നല്കി. എന്നാല്‍ ഷീജ രാജിവെച്ച അവസ്ഥയില്‍ വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്ത റെജിമോനും രാജിവെയ്ക്കേണ്ടി വന്നു. ഇതോടെ സിപിഐയും സിപിഎമ്മും രണ്ടു തട്ടിലായിരിക്കുകയാണ്. കഴിഞ്ഞ പ്രാവിശ്യം സിപിഎമ്മിന് പിന്തുണ നല്കിയ സ്വതന്ത്രന് ഉണ്ണികൃഷ്ണന് ഇക്കുറി യുഡിഎഫിന് പിന്തുണ നല്‍കിയെങ്കിലും അംഗബലം കുറവായിരുന്നതിനാല്‍ യുഡിഎഫ് പരാജയപ്പെടുകയായിരുന്നു. ഇനി പതിനഞ്ച് നാളുകള്‍ക്കുള്ളില്‍ വീണ്ടും പഞ്ചായത്തില്‍ സിപിഐ സിപിഎം അങ്കപ്പയറ്റുനടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: