ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടക്കുന്ന അന്വേഷണത്തില്‍ 12 കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ തുക ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ തട്ടിപ്പു സംബന്ധിച്ച് സഹകരണവകുപ്പ് പോലീസിനു റിപ്പോര്‍ട്ടു നല്‍കിയെങ്കിലും,പോലീസ് ഇടപെടല്‍ വൈകുന്നത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.
തട്ടിപ്പുകളുടെ വ്യാപ്തി പോലീസ് അന്വേഷണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഭരണകക്ഷി നേതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് പോലീസ് ഇടപെടല്‍ വൈകുന്നതിനു കാരണമെന്നും വിമര്‍ശനമുയരുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണ സമിതി. നേരത്തെ സഹകരണ വകുപ്പിന്റെ അന്വേഷണവും അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടായതായി വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.
ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപെട്ട് സെക്രട്ടറിയടക്കം മൂന്നു ജീവനക്കാരെ സസ്പെന്‍ഡു ചെയ്തിരുന്നു. അന്വേഷണം ശരിയായദിശയില്‍ പൂര്‍ത്തിയായാല്‍ വമ്പന്മാര് ഉള്‍പെടെ കൂടുതല്‍പേര്‍ കുടുങ്ങുമെന്നാണ് വിവരം.പലരുടെയും അക്കൗണ്ടുകളിലൂടെ കോടികളുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്.അതിനാലാണ് പോലീസ് അന്വേഷണം അട്ടിമറിക്കുന്നതെന്നാണ് വിമര്‍ശനം.
പരാതികളെ തുടര്‍ന്ന് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദ്ദേശപ്രകാരം 65ാം വകുപ്പു പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്.
നിലവിലുള്ള പ്രശ്നങ്ങള്‍ ബാങ്കിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെയോ, നിക്ഷേപത്തെയോ ബാധിക്കുന്നതല്ലെന്ന് ബാങ്ക് ഭരണ സമിതിയും സഹകരണ വകുപ്പും പറയുന്നത്. ഇടപാടുകാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ബാങ്ക് ഭരണ സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: