ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്രസിങിന്റെ അനുയായികളുടെ വസതികളിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.
വീരഭദ്രസിങിനൊപ്പം കേസിലെ പ്രതികളായവരുടെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡില്‍ ചില ബിസിനസ് ഗ്രൂപ്പുകാര്‍ സിങിന്റെ അനുയായികളില്‍ നിന്നും പണം വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. അനധികൃതമായി സമ്പാദിച്ച പണം ബിസിനസ് സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കാന്‍ ശ്രമിച്ചതായാണ് എന്‍ഫോഴ്സമെന്റ് വിലയിരുത്തുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമം അനുസരിച്ചാണ് കഴിഞ്ഞ ദിവസം ഹിമാചല്‍ മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീരഭദ്രസിങിനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ച കുറ്റത്തിന് സിബിഐ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ ലഭിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിയിരുന്നു. കള്ളപ്പണം വീരഭദ്രസിങ് കൈ കാര്യം ചെയ്തിട്ടുണ്ടെന്ന രേഖകള്‍ സിബിഐ എന്‍ഫോഴ്സമെന്റിന് നല്‍കിയിട്ടുണ്ട്.
അനധികൃത വഴികളിലൂടെ വീരഭദ്രസിങും അനുയായികളും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ സുപ്രധാന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2009-11 കാലയളവില്‍ കേന്ദ്രത്തില്‍ സ്റ്റീല്‍ വകുപ്പ് മന്ത്രിയായിരുന്ന വീരഭദ്രസിങ് 6.1 കോടി രൂപ അനധികൃത മാര്‍ഗ്ഗത്തില്‍ സമ്പാദിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ തുക എല്‍ഐസി പോളിസിയില്‍ നിക്ഷേപിച്ചതോടെയാണ് വിവരം പുറത്തായത്. 2012ലെ ഇന്‍കം ടാക്സ് റിട്ടേണില്‍ ഈ പണം കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനമായാണ് കാണിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: