ഫ്രഞ്ച് മഹാകവിയും നോവലിസ്റ്റുമാണ് വിക്ടര്‍ ഹ്യൂഗോ. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഹ്യൂഗോയുടെ സൃഷ്ടികള്‍ ലോകമാകെ ആകര്‍ഷിക്കപ്പെട്ടതാണ്. ഹ്യൂഗോ ഒരിക്കല്‍ പറഞ്ഞു ”ഒരാള്‍ പ്രപഞ്ചത്തോളം വലുതാവുക, പ്രപഞ്ചം ഒരാളിലേക്ക് ചുരുങ്ങുക.” ഇങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതുമോ? ഇന്നലെവരെ അങ്ങനെ കരുതിക്കാണില്ല. എന്നാലിന്ന് അങ്ങനെ ഒരാള്‍ വളര്‍ന്നിരിക്കുന്നു. അതാണ് നരേന്ദ്രമോദി. നമ്മുടെ ഭാഗ്യം.
സത്യം സുന്ദരം ശിവം എന്ന അടിസ്ഥാനപരമായ മൂല്യങ്ങളോടൊപ്പം സീമകളില്ലാത്ത പ്രേമം. അതാണ് അദ്ദേഹത്തെ പ്രപഞ്ചമാകെ സ്വീകര്യനാക്കുന്നത്. അസൂയയും പകയും വിദ്വേഷവും പടരുന്ന സമൂഹത്തില്‍ ഇങ്ങനെ ഒരാള്‍ അംഗീകരിക്കപ്പെടുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അങ്ങിങ്ങ് ഉയരുന്നത്. ”അസഹിഷ്ണുത” എന്നപേരില്‍ നരേന്ദ്രമോദിയെ വേട്ടയാടുന്നവര്‍ക്കാണ് അസഹിഷ്ണുത എന്ന് അതിവേഗം തെളിയുകയാണ്.
അസഹിഷ്ണതയുടെ ഒരു സാമ്പിളാണ് കഴിഞ്ഞദിവസം സ്വയം പ്രത്യക്ഷപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ദല്‍ഹിയില്‍ ഒരു കണ്വന്ഷന്. ഡോ. മന്‍മോഹന്‍സിംഗ് ഉദ്ഘാടനംചെയ്ത കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് സ്വന്തംപേരില്‍ ഉയര്‍ന്നുവന്ന ആക്ഷേപത്തിന്റെ പേരിലാണ്. അമേഠിയിലെ എംപിയും മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ മകനുമായ രാഹുലിന് ഇരട്ട പൗരത്വം എന്ന് ചൂണ്ടിക്കാട്ടിയത് ഡോ. സുബ്രഹ്മണ്യന് സ്വാമിയാണ്. ലഭ്യമായ തെളിവുകളെല്ലാം നിരത്തി സ്വാമി കോണ്‍ഗ്രസ് നേതാവിനെതിരെ വിരല്‍ ചൂണ്ടുക മാത്രമല്ല പ്രധാനമന്ത്രിക്ക് എഴുതുകയും ചെയ്തിരുന്നു. ബിസിനസ് ആവശ്യത്തിനായി രാഹുല്‍ രഹസ്യമായി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചെന്നാണ് സ്വാമി ആരോപിച്ചത്.
2003 ഓഗസ്റ്റ് 21 നാണ് ഇംഗ്ലണ്ടിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ കമ്പനിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചത്. ജനനത്തീയതി ഉള്‍പ്പെടെ രാഹുലുമായി ബന്ധപ്പെടുന്ന മറ്റു വിവരങ്ങള്‍ കൃത്യമാണെന്നും സുബ്രഹ്മണ്യന് സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.
സൂറിച്ചിലെ പിക്ടെക്റ്റ് ബാങ്കില്‍ രാഹുലിനു രഹസ്യഅക്കൗണ്ട് ഉണ്ടെന്ന കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അറിയാമെന്നു സ്വാമി വ്യക്തമാക്കിയതാണ്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ ഈ ബാങ്കിന് ഇന്ത്യയില്‍ ശാഖ തുടങ്ങാന്‍ അനുമതി നല്കാന് ഒരുങ്ങിയിരുന്നു.
2001 സെപ്റ്റംബര്‍ 24 ന് 1,60,000 യുഎസ് ഡോളറുമായി രാഹുലിനെ ബോസ്റ്റണിലെ ലോഗന് വിമാനത്താവളത്തില്‍ പിടികൂടിയതാണ്. പിക്ടെറ്റ് ബാങ്കില്‍ നിന്നു പിന്‍വലിച്ച പണമാണിതെന്ന വിശദീകരണമാണ് രാഹുല്‍ യുഎസ് അധികൃതര്‍ക്കു നല്‍കിയത്. അന്നു സഹതാപത്തിന്റെ പേരിലാണ് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി രാഹുലിനെ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെട്ടതെന്നും സ്വാമി പറഞ്ഞിരുന്നു.
2003 മുതല്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്ഓപ്സ് ലിമിറ്റഡെന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയും രാഹുലാണ്. ഇതിനു നല്‍കിയിരിക്കുന്ന വിലാസം ലണ്ടനിലേതാണ്. കമ്പനിയുടെ വാര്‍ഷിക വരുമാനം സംബന്ധിച്ച കാര്യങ്ങളില്‍ രാഹുലിന്റെ ജനനത്തീയതി ശരിയായി തന്നെയാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ബ്രിട്ടീഷ് പൗരന് എന്നാണു കാണിച്ചിരിക്കുന്നത്. 2005 ഒക്ടോബര്‍ 10 ന് വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുമ്പോഴും രാഹുല്‍ ഡയറക്ടറാണെന്നു വ്യക്തമാക്കി യുകെയിലെ മേല്‍വിലാസം കമ്പനി നല്‍കിയിട്ടുണ്ട്. ഇതിലും രാഹുലിന്റെ പൗരത്വം ബ്രിട്ടീഷ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് കമ്പനിയുടെ 65 ശതമാനം ഓഹരിയും രാഹുലിന്റെ പേരിലായിരുന്നു. യു.കെ. ഇരട്ട പൗരത്വം അംഗീകരിക്കുന്ന രാജ്യമാണെങ്കിലും ഭാരതം ഇത് അനുവദിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഒമ്പതാം അനുചേ്ഛദമനുസരിച്ച് വിദേശ പൗരത്വം സ്വയം നേടുന്നതിന് വിലക്കുണ്ടെന്നും സ്വാമി ഓര്‍മിപ്പിക്കുന്നു.
ഇന്ത്യന്‍ പാര്‍ലമെന്റ് അംഗത്തിനു മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്നിരിക്കെ, ഇക്കാര്യം തെരഞ്ഞെടുപ്പു നാമനിര്‍ദേശ പത്രികയില്‍ രാഹുല്‍ വ്യക്തമാക്കിയിട്ടില്ലെന്നും സുബ്രഹ്മണ്യന് സ്വാമി ആരോപിക്കുന്നു.
അതേസമയം, രാഹുല്‍ഗാന്ധിക്കെതിരായ സ്വാമിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വമല്ലാതെ മറ്റ് പൗരത്വമില്ല. സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല ബ്രിട്ടീഷ് പൗരന് എന്നത് അച്ചടിപ്പിശകാണെന്നും പറയുന്നു. അപ്പോള്‍ ഒരുകാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. രാഹുലിന് ലണ്ടനില്‍ 65 ശതമാനം ഓഹരിയുള്ള കമ്പനി ഉണ്ടായിരുന്നു എന്നതാണത്.
രാഹുല്‍ ഗാന്ധി ജനിച്ചപ്പോള്‍ മുതല്‍ ഇന്ത്യന്‍ പൗരത്വമുള്ളയാളാണെന്നും സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം മനപ്പൂര്‍വം അപമാനിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് കാട്ടി സുബ്രഹ്മണ്യന് സ്വാമി കാട്ടിയ രേഖകളില്‍ തന്നെ രാഹുല്‍ ഇന്ത്യന്‍ പൗരനാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും സൂറിച്ചിലെ ബാങ്കില്‍ രാഹുലിന് അക്കൗണ്ട് ഉണ്ടെന്നും ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചുവെന്നുമുള്ള സ്വാമിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും കോണ്‍ഗ്രസ് പറയുന്നു. അതിനു പിറകെയാണ് കണ്‍വന്‍ഷനില്‍ മാറത്തടിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസംഗം. രാഹുലാകട്ടെ ഇതൊന്നും നിഷേധിച്ചുമില്ല.
എന്റെ കുടുംബത്തെ വേട്ടയാടുകയാണ്. എന്റെ അമ്മൂമ്മയെ, അവരുടെ അച്ഛന് നെഹ്റുവിനെ, എന്റെ അച്ഛന് രാജീവിനെ, അമ്മയെ ഇപ്പോഴിതാ എന്നേയും വേട്ടയാടുകയാണ് എന്ന് വിലപിച്ച രാഹുല്‍ പക്ഷേ തനിക്ക് ബ്രിട്ടീഷ് പൗരത്വമില്ലെന്ന് പറഞ്ഞില്ല. അമേരിക്കക്കാരന് 35 ശതമാനത്തിന്റെ പങ്കാളിയായി ഒരു കമ്പനി പ്രവര്‍ത്തിച്ചില്ലെന്ന് പറഞ്ഞില്ല. അവിടെയാണ് സംശയങ്ങള്‍ ഉയരുന്നത്. ഒരു പാര്‍ലമെന്റംഗം മുന്‍കൂട്ടി അനുമതി വാങ്ങാതെ എങ്ങിനെ എന്തിന് വിദേശത്ത് കമ്പനി തുടങ്ങി? എന്തായിരുന്നു അവിടത്തെ ഇടപാട് എന്ന ചോദ്യം പ്രസക്തമാണ്. ആറുവര്‍ഷം മാത്രം പ്രവര്‍ത്തിച്ച കമ്പനി സമര്‍പ്പിച്ച മൂന്ന് റിട്ടേണുകളിലും ബ്രിട്ടീഷ് പൗരന് എന്നുതന്നെയാണ് എഴുതിയത്. അത് അച്ചടിപിശകാണെന്നും വെട്ടി എഴുതിയിട്ടുണ്ടെന്നും പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ പിടിച്ചുനില്‍ക്കാം. പക്ഷേ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പക്കലുള്ള രേഖകളെ തകിടം മറിക്കാനാകുമോ? അവിടെനിന്ന് ലഭിച്ച രേഖയാണ് സ്വാമിയുടെ കയ്യിലുള്ളത്. അതില്‍ മൂന്നിലും ഒരു വെട്ടും തിരുത്തലുമില്ല.
കോണ്‍ഗ്രസ് വക്താവ് മാധ്യമങ്ങള്‍ക്ക് നല്കിയ പകര്‍പ്പില്‍ മാത്രമാണ് തിരുത്തല്‍ വരുത്തിയിട്ടുള്ളത്. രഹസ്യം പുറത്തുവിട്ടത് സുബ്രഹ്മണ്യന് സ്വാമി, അതിന്റെപേരില്‍ വെല്ലുവിളിക്കുന്നത് പ്രധാനമന്ത്രിയെ. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെ. ചുണയുണ്ടെങ്കില്‍ ചെയ്യേണ്ടത് സ്വാമിക്കെതിരെ കേസു കൊടുക്കുക. ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിയിക്കുക. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം എന്നത് തോറ്റ പണിയാണ്. മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് രാഹുല്‍ ഇവിടെയും വിളമ്പിയിട്ടുണ്ട്.
നരേന്ദ്രമോദിയുടെ നെഞ്ചളവ് കൂടിപ്പോയതില്‍ അദ്ദേഹമെങ്ങനെ കുറ്റക്കാരനാകും. നെഞ്ചുറപ്പുള്ളവന് ജന്മം നല്കിയതിനാലാണത്. രാഹുലിന് അതില്ലാതെ പോയത് സൃഷ്ടി ദോഷമാകാം, ഏതായാലും രാഹുല്‍ ശരിക്കും പുലിവാലാണ് പിടിച്ചിരിക്കുന്നത്. ഇപ്പോള്‍ കൈകാലിട്ടടിച്ചിട്ട് കാര്യമില്ല. ഇന്ത്യാ ഗവണ്മെന്റ് രക്ഷിച്ചാലും ബ്രിട്ടീഷ് സര്‍ക്കാര്‍ വിടുമെന്ന് തോന്നുന്നില്ല. പൂര്‍ണ ചന്ദ്രനെ കാണുമ്പോള്‍ ഓരിയിടുന്നതുപോലെ പ്രപഞ്ചത്തോളം വലുതായ നരേന്ദ്രമോദിയെ നോക്കി പുലഭ്യം പറയുന്നത് നിര്‍ത്തി സ്വന്തം നെഞ്ച് മറ്റുള്ളവര്‍ക്ക് പങ്കിട്ട് നല്‍കാതെ നന്നാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: