തിരുവനന്തപുരം: ഓണ്‍ ലൈന്‍ പെണ്‍വാണിഭക്കേസില്‍ അന്യസംസ്ഥാന ലോബികള്‍ക്കും ബന്ധമെന്ന് അന്വേഷണ സംഘം. അന്യ സംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കടത്തുന്നതിന് വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പെണ്‍വാണിഭ സംഘവുമായി രാഷ്ട്രീയ നേതാക്കള്‍ക്കടക്കം ബന്ധമുണ്ടെന്നാണ് വിവരം. അറസ്റ്റിനുശേഷം രാഹുലിന്റെയും രശ്മിയുടെയും ഫഌറ്റിലും വീട്ടിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപ്പും കംപ്യൂട്ടറും ടാബും പരിശോധിച്ചപ്പോഴാണ് പോലീസിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കര്‍ണാടക സ്വദേശിനികളായ പെണ്‍കുട്ടികളും ഇരകളായ പശ്ചാത്തലത്തില്‍ കേരള പോലീസിന്റെ അന്വേഷണത്തില്‍ ബെംഗളൂരു പോലീസും സഹകരിക്കും. ബെംഗളൂരുവിലെ സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനവും രാഹുല്‍ പശുപാലനും അറസ്റ്റിലായ പ്രതികള്‍ക്കും ഇവരുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്. ബെംഗളൂരു ലിംഗരാജപുരത്ത് താമസിക്കുന്ന കോട്ടയം സ്വദേശിനിയായ ലിനീഷ് മാത്യുവാണ് പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ബെംഗളൂരു പോലീസിന് ഉടന്‍ കത്ത് നല്‍കും.
ക്രൈംബ്രാഞ്ച് ഐജി എസ.് ശ്രീജിത്തുമായി ബെംഗളൂരു പോലീസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ സ്വന്തമായി നടത്തുന്ന റിക്രൂട്ട്മെന്റ് ഏജന്‍സി വഴി ലിനീഷ് മാത്യു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. അതേസമയം, ചുംബനസമരത്തിലൂടെ ലഭിച്ച പ്രശസ്തി രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മി ആര്. നായരും പെണ്‍വാണിഭത്തിന് മറയാക്കിയതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
ഈ പ്രശസ്തി ഉപയോഗിച്ച് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുമ്പോഴുള്ള വിനിമയനിരക്കുകള്‍ ഇവര്‍ വര്‍ധിപ്പിച്ചു. സമരത്തിന്റെ പേരില്‍ പോലീസിനെയും അകറ്റാനായതോടെ റെയ്ഡുണ്ടാവുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യ ബിക്കിനി മോഡലെന്ന വിശേഷണം ഉപയോഗിച്ച് രശ്മി ഇടപാടുകള്‍ക്ക് 80,000 രൂപ വരെ വാങ്ങിയിരുന്നതായും കണ്ടെത്തി. രാഹുലും രശ്മിയും നിരവധിപേരെ ബ്ലാക്ക് മെയില്‍ ചെയ്ത് കുടുക്കിയതായി തെളിഞ്ഞിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ വെബ്കാം ഉപയോഗിച്ചുള്ള ചാറ്റിലൂടെയാണ് രശ്മി പെണ്‍കുട്ടികളെ വലയിലാക്കിയത്. പെണ്‍വാണിഭസംഘത്തിന്റെ പ്രധാന ഇടനിലക്കാരി രശ്മിയായിരുന്നു.
വെബ്കാമറ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ഇത് സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികളുടെ ഓണ്‍ലൈന്‍ ഇടപാടുകളെക്കുറിച്ചും ഉന്നതതലബന്ധങ്ങളെക്കുറിച്ചും ബ്ലാക്ക്മെയ്ലിങ്ങിനെക്കുറിച്ചും ഇതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. വ്യാപാരികളും വ്യവസായികളും മുതല്‍ യുവാക്കള്‍വരെ ഇവരുടെ ബ്ലാക്ക്മെയിലിങ്ങിനിരയായിട്ടുള്ളതായാണ് വിവരം. വെബ്ചാറ്റിലൂടെ അശ്ലീലച്ചുവയുള്ള സംസാരവും മറ്റും റെക്കോര്‍ഡ് ചെയ്യുകയും അതുപയോഗിച്ച് പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയുമായിരുന്നു ഇവരുടെ രീതി. ഇതിന് സഹായം നല്‍കിയിരുന്നത് കഴിഞ്ഞദിവസം അറസ്റ്റിലായ അബ്ദുല്‍ഖാദറെന്ന അക്ബറായിരുന്നു.
രശ്മിയുടെ മൊബൈല്‍ഫോണില്‍നിന്ന് പലര്‍ക്കും വാട്സ്ആപ്പ് വഴി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈമാറിയിരുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ വലയില്‍നിന്ന് മോചിപ്പിക്കപ്പെട്ട കൂടുതല്‍ പേരുടെ രഹസ്യമൊഴികള്‍ രേഖപ്പെടുത്താനും ആലോചനയുണ്ട്. അതിനിടെ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലന് അടക്കമുള്ള ആറുപേരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ ഇന്ന് കോടതി തീരുമാനമെടുക്കും. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ 12 പേരാണ് ഇപ്പോള്‍ റിമാന്റിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: