സ്വന്തം ലേഖകന്‍
കാഞ്ഞിരപ്പള്ളി: സിപിഎം സ്ഥാനാര്‍ത്ഥികളുടെ പരാജയം വിവാദമായപ്പോള്‍ അന്വേഷണവുമായി പാര്‍ട്ടി കമ്മീഷന് രംഗത്ത്. പരാജയത്തിന് പിന്നില്‍ ലോക്കല്‍ സെക്രട്ടറിമാരാണെന്ന ആരോപണമാണ് വിവാദം കൊഴുപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ മല്‍സരിച്ച സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.പി.ഇസ്മായിലും, ചേനപ്പാടി ഡിവിഷനില്‍ മല്‍സരിച്ച പാര്‍ട്ടി ഏരിയ കമ്മിറ്റിയംഗം തങ്കമ്മ ജോര്‍ജുകുട്ടിയും പരാജയപ്പെട്ടതിനു പിന്നില്‍ അതാത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് പാര്‍ട്ടി അംഗങ്ങള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
കാഞ്ഞിരപ്പള്ളിയില്‍ ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യ ഇത്തവണ മല്‍സരിച്ച് വിജയിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡ് ഉള്‍പ്പെടുന്ന ഡിവിഷനിലാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം പരാജയപ്പെട്ടത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ഥിക്ക് ലഭിക്കാതിരുന്നത് ആരോപണത്തിന് ഇടയാക്കി.
ഭാര്യയുടെ വിജയത്തിനായി വോട്ടുകള്‍ മറിച്ചെന്നാണ് ലോക്കല്‍ സെക്രട്ടറിക്കെതിരെയുള്ള ആരോപണം. ചേനപ്പാടിയില്‍ തങ്കമ്മ ജോര്‍ജുകുട്ടി പരാജയപ്പെടാനുള്ള കാരണത്തിന് പിന്നില്‍ എരുമേലി ലോക്കല്‍ സെക്രട്ടറിയും, മുന്‍ ലോക്കല്‍ സെക്രട്ടറിയും ഒരു മുന്‍ പഞ്ചായത്തംഗവുമാണെന്നാണ് ആരോപണം. ഇവര്‍ വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതാണ് ചേനപ്പാടിയില്‍ തങ്കമ്മ ജോര്‍ജുകുട്ടി പരാജയപ്പെടാന്‍ കാരണമെന്നാണ് പാര്‍ട്ടി അംഗങ്ങളുടെയും സ്ഥാനാര്‍ഥിയുടെയും പരാതി. കാഞ്ഞിരപ്പള്ളിഡിവിഷനിലെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റിയംഗങ്ങളായ പി.എ.ഷുക്കൂര്‍, ജെയിംസ്.പി.സൈമണ്‍ എന്നിവരെയും, ചേനപ്പാടി ഡിവിഷനില്‍ സംഭവിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റിയംഗങ്ങളായ പി.എസ്.സുരേന്ദ്രനെയും, ജേക്കബ് ജോര്ജിനെയുമാണ് അന്വേഷണ കമ്മീഷനംഗങ്ങളായി നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: