കുമളി: ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 4567 ഘന അടിയായാണ് വര്‍ധിച്ചിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ജലം എടുക്കുന്നതിന്റെ അളവ് കുറച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ഉന്നതതല സമിതി 30ന് അണക്കെട്ട് സന്ദര്‍ശിക്കും. വെള്ളിയാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 133. 20 അടിയായിരുന്നു. ഉച്ചക്ക് ശേഷം മഴ കനത്തതോടെ ജലനിരപ്പ് 135 അടിയിലേക്ക് ഉയര്‍ന്നു. പ്രദേശത്ത് മഴ ഇപ്പോഴും തുടരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ജലനിരപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ 142ലേക്ക് ഉയരും. തേക്കടിയില്‍ 48.4 മില്ലീമീറ്ററും പെരിയാര്‍ വനമേഖലയില്‍ 55.4 മില്ലീമീറ്ററുമാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്.
മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിലും ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്. 72 അടി സംഭരണ ശേഷിയുള്ള വൈഗയില്‍ 60.43 അടി ജലമാണുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 6102 ഘന അടിയാണ്. തേനി ജില്ലയില്‍ വ്യാഴാഴ്ച 44 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയതോടെ കഴിഞ്ഞ നവംബറില്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷവും ജലനിരപ്പ് 142ലെത്തിക്കുന്നതിനുള്ള ശ്രമത്തിന്ന്റെ ഭാഗമായി തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 1200ല്‍ നിന്ന് 511 ഘനഅടിയാക്കി കുറച്ചു.
ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് പ്രവേശിക്കുന്നതോടെ വെള്ളം കേരളത്തിലേക്ക് ഒഴുകാന്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: