ക്വലാലംപൂര്‍: ലോകത്തേറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ന് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സാമ്പത്തിക വളര്‍ച്ച ഇപ്പോള്‍ ഏഴര ശതമാനമാണ്. അത് അതിലുമേറെ കൂടാനും സാധ്യതയുണ്ട്. നാണയപ്പെരുപ്പം വന്‍തോതില്‍ കുറഞ്ഞു. സാമ്പത്തിക കമ്മിയും കുറഞ്ഞു. ബിസിനസ് രംഗത്തും അന്താരാഷ്ട്ര തലത്തിലും ഭാരതത്തിലുള്ളവിശ്വാസം വളരെയേറെക്കൂടി.
ഭാരതത്തിന്റെ പരിവര്‍ത്തനത്തിനുള്ള സാധ്യത വളരെ വിപുലമാണ്. നമ്മുടെ സാമ്പത്തിക അവസരങ്ങളും വളരെയേറെയാണ്. ക്വലാലംപൂരില്‍ ആസിയാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ഇന്ന് നമ്മുടെ അന്തരീക്ഷം തുറന്നതാണ്. ആരെയും ഇവിടേക്ക് സ്വാഗതം ചെയ്യുന്ന തരത്തിലുള്ളതായി അത് മാറി. അത് നമ്മെപ്പറ്റിയുള്ള ലോകബാങ്ക് അടക്കമുള്ളവയുടെ റേറ്റിംഗിലും പ്രതിഫലിച്ചു. റേറ്റിംഗില്‍ നാം കുതിച്ചുചാട്ടമാണ് നടത്തിയത്. നാം അതിവേഗം സുധീരം സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരുക തന്നെ ചെയ്യും. മോദി പറഞ്ഞു.
ഭാരതവും ആസിയാനും സ്വഭാവിക പങ്കാളികളാണ്. 21ാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേതാണ്. ആസിയാന്‍ രാജ്യങ്ങളുടെ വളര്‍ച്ച വിലയിരുത്തിയാണ് താന്‍ ഇത് പറയുന്നത്.
ആസിയാനിലെ പത്ത് രാജ്യങ്ങള്‍ ചേര്‍ന്നാല്‍ വലിയ സാമ്പത്തിക സ്രോതസാകും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക മേഖലകളില്‍ ഒന്നാണ് ആസിയാന്‍. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആസിയാന്‍ രാജ്യങ്ങള്‍ സുസ്ഥിരമായ വളര്‍ച്ചയാണ് കാഴ്ചവയ്ക്കുന്നത്. ഈ സുസ്ഥിരത തെക്ക് കിഴക്കന്‍ രാജ്യങ്ങളുടെ സുസ്ഥിരതയ്ക്കും വഴിതെളിച്ചു. ആസിയാന്‍ രാജ്യങ്ങളുടെ ശക്തമായ നേതൃത്വമാണ് ഇതിനു കാരണം. ആസിയാന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ഉഷാറോടെയാണ് മുന്നേറുന്നത്.
ആസിയാനിലെ വലിയ രാജ്യമായ ചൈനയും ചെറുരാജ്യങ്ങളും എല്ലാം ഒരുപോലെ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ജനസംഖ്യയല്ല, ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയ്ക്ക് കാരണമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.റോഡുകളാണ് വളര്‍ച്ചയ്ക്കുള്ള വഴി. ആസിയാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഹൈവേ പദ്ധതി നല്ല പുരോഗതി കൈവരിക്കുന്നുണ്ട്. അത് 2018 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഭാരതവും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള റോഡു ബന്ധവും ഡിജിറ്റല്‍ ബന്ധവും ശക്തമാക്കാന്‍ ആസിയാന്‍ നൂറു കോടി അമേരിക്കന്‍ ഡോളര്‍ നല്കാന് ഭാരതം സന്നദ്ധമാണ്.
കമ്പോഡിയ, ലാവോസ്, മ്യാന്മര്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഭാരതം വിലമതിക്കുന്നു. ഈ രാജ്യങ്ങളില്‍ ഉല്‍പ്പാദന ഹബ്ബുകള്‍ സൃഷ്ടിക്കാന്‍ ഭാരതം വികസന ഫണ്ട് രൂപീകരിക്കും. അതിനു പുറമേ ആസിയാന്‍ ഭാരത ശാസ്ത്ര സാങ്കേതികവിദ്യാ വികസന ഫണ്ട് പത്തു ലക്ഷം അമേരിക്കന്‍ ഡോളറില്‍ നിന്ന് 50 ലക്ഷം ഡോളറാക്കി ഉയര്‍ത്താന്‍ ഭാരതം തീരുമാനിച്ചിട്ടുണ്ട്. ഭാരതം സ്വന്തമായി വികസിപ്പിച്ച ജിപിഎസ് സംവിധാനം (ജിയോ ഓഗ്മെന്റഡ് നാവിഗേഷന്‍ അല്വാ ഗഗന്) ആസിയാന്‍ രാജ്യങ്ങള്‍ക്കും ലഭ്യമാക്കും.
വരുന്നു സൗരസഖ്യം
സൗരോര്ജ്ജസമ്പന്നമായ 122 രാജ്യങ്ങളുടെ അന്താരാഷ്ട്ര സഖ്യം വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഈ സഖ്യം ഈ മാസം മുപ്പതിന് പാരീസില്‍ വച്ച് താനും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്റെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ മോദി പറഞ്ഞു. ഇതില്‍ ആസിയാന്‍ രാജ്യങ്ങളും ചേരണം. അദ്ദേഹം പറഞ്ഞു.
ഷില്ലോംഗില്‍ ആസിയാന്‍ സ്റ്റഡി സെന്റര്‍ തുടങ്ങുമെന്നും മോദി പറഞ്ഞു. വടക്കു കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ഷില്ലോംഗ്. പത്ത് ആസിയാന്‍ രാജ്യങ്ങളിലേക്കും ഇലക്ട്രോണിക് വിസ വ്യാപിപ്പിക്കും.സമുദ്ര യാത്ര സുരക്ഷിതമാക്കാനും കടല്‍കൊള്ളക്കാരെ നേരിടാനും ദുരന്തങ്ങള്‍ നേരിടാനുള്ള നടപടികളും നാം ആവിഷ്ക്കരിക്കേണ്ടതുണ്ട്.വിനോദ സഞ്ചാര രംഗത്ത് ആസിയാന്‍ രാജ്യങ്ങളുടെ സഹകരണം വിപുലമാക്കണം. ഭീകരതക്ക് എതിരെ അന്താരാഷ്ട്ര കരാര്‍ വേണം. ഇക്കാര്യത്തിലും നാം യോജിച്ച് നില്‍ക്കണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: