കൊച്ചി: ബാര്‍ക്കോഴക്കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയില്‍ നിന്ന് പ്രഹരം. കേസില്‍ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിജിലന്‍സിന് നീതിപൂര്‍വമായി അന്വേഷണം നടത്താനാവില്ല.മുഖ്യമന്ത്രിയും മന്ത്രിമാരും കെ.എം.മാണി കുറ്റക്കാരനല്ലെന്ന് പറയുമ്പോള്‍ ഇവര്‍ക്കു കീഴിലുള്ള അന്വേഷണ ഏജന്‍സി എങ്ങനെ ശരിയായ അന്വേഷണം നടത്തും?
സിബിഐ അന്വേഷണത്തിന് എന്താണ് തടസമെന്താണെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് അഡ്വക്കേറ്റ് ജനറലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കോടതി നീട്ടി.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവു ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്കിയ റിവിഷന്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബി. സുധീന്ദ്ര കുമാറാണ് വാക്കാല്‍ ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്.
മാണിയുള്‍പ്പെടെ കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും നോട്ടീസ് അയക്കാനും വിജിലന്‍സ് കോടതിയിലെ രേഖകള്‍ വിളിച്ചു വരുത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരും അധികാരസ്ഥാനത്തുള്ളവരും ഈ കേസിനെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കി.
ഇതിനകം അഭിപ്രായ പ്രകടനം നടത്തിയവര്‍ക്ക് ഏതു സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ പറയേണ്ടി വന്നതെന്ന് വിശദമാക്കി സത്യവാങ്മൂലം നല്‍കാമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഡിസംബര്‍ രണ്ടിനു ഹര്‍ജി വീണ്ടും പരിഗണിക്കും.
കെ. എം.മാണി പണം ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ലെന്ന വാദമാണ് ഹര്‍ജിക്കാരന്റെ അഭിഭാഷകനായ അഡ്വ. പി.വി. ജോര്‍ജ് പുതിയേടം ഉന്നയിച്ചത്. അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരായിരുന്നെങ്കിലും ഗവണ്മെന്റ് പഌഡറാണ് ആദ്യ ഘട്ടത്തില്‍ വാദിച്ചത്.
സിബിഐ അന്വേഷണമാണ് ഉചിതമെന്നു പറഞ്ഞ് ഇതിന് നിലപാടു തേടാന്‍ ഇടക്കാല ഉത്തരവു നല്കാന് കോടതി തുനിഞ്ഞപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ ഇതിനെ എതിര്‍ത്തു. വിശദമായ വാദം കേള്‍ക്കാതെ ഇത്തരമൊരുത്തരവു നല്‍കരുതെന്ന എജിയുടെ വാദം പരിഗണിച്ച സിംഗിള്‍ബെഞ്ച് ഉച്ചക്കു ശേഷം ഹര്‍ജി പരിഗണിക്കാന്‍ മാറ്റി. പിന്നീട് ഉച്ചക്കു ശേഷം കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്കാന് ഉത്തരവു നല്കി ഹര്‍ജി മാറ്റി.
തെളിവില്ലെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് നല്കാന് അന്വേഷണ ഉദ്യോഗസ്ഥന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത് എന്തിനാണെന്ന് കോടതി ചോദിച്ചു.
മുന്‍പരിചയവും കഴിവുമുള്ള വ്യക്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന്. അദ്ദേഹം സമര്‍പ്പിച്ച വസ്തുതാ റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കാമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മാണി കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ചു പറയുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തില്‍ പറയുന്ന സാഹചര്യത്തില്‍ വിജിലന്‍സിന് എങ്ങനെയാണ് ശരിയായ അന്വേഷണം നടത്താനാവുക ? കോടതി ചോദിച്ചു.
കേസ് സിബിഐ പോലുള്ള മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്നാണ് കോടതിയുടെ അഭിപ്രായം. കേസന്വേഷണത്തില്‍ പൊതുജന വിശ്വാസം ഉറപ്പാക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. കുറ്റാരോപിതനായ വ്യക്തി മന്ത്രിയായി തുടരുമ്പോള്‍ കേസന്വേഷണം ശരിയായി നടക്കില്ലെന്ന് ജനങ്ങള്‍ കരുതുമെന്ന ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ പരാമര്‍ശവും ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി. കേസിന്റെ വസ്തുതകളിലേക്ക് കടന്ന് അധികാരസ്ഥാനത്തിരിക്കുന്നവര്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നവര്‍ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.
പ്രതീക്ഷ തകര്‍ന്നു; സിബിഐയിലേക്ക്
റിവിഷന്‍ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹര്‍ജി മാറ്റുമെന്ന് കരുതിയാണ് എജിയും മറ്റും ഇന്നലെ കോടതിയിലെത്തിയത്. എന്നാല്‍ വൈകാതെ ഇരുട്ടടി കിട്ടിയ അവസ്ഥയിലായി ചാണ്ടി സര്‍ക്കാര്‍.
എന്നാല്‍ കേസന്വേഷണം സിബിഐയ്ക്കു വിടുന്നതാണ് നല്ലതെന്നായിരുന്നു കോടതി പറഞ്ഞത്. തലയൂരാന്‍ കഴിയുമെന്ന് കരുതിവന്നവര്ക്ക് കിട്ടി തലയ്ക്ക് കനത്ത പ്രഹരം. ഇനി കേസില്‍ സിബിഐ അന്വേഷണത്തിന്റെ സാധ്യതകളാകും ചര്‍ച്ച ചെയ്യുക. മുന്‍പ് വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയപ്പോള് മാണിക്ക് അനുകൂലമായ നിലപാടുമായി ഇതേ ഹര്ജിക്കാരന് കക്ഷി ചേര്‍ന്നിരുന്നു.
ഈ ഹര്‍ജിയില്‍ ഹൈക്കോടതി കെ.എം.മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഇതേത്തുടര്‍ന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയേണ്ടിയും വന്നു. ജസ്റ്റിസ് ബി. കെമാല്‍പാഷ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കിയതോടെ മാണിക്കെതിരായ തുടരന്വേഷണം കൂടി റദ്ദാക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചു.
തുടര്‍ന്നാണ് കുറ്റാരോപിതനായ വ്യക്തി മന്ത്രിയായി തുടരുമ്പോള്‍ അന്വേഷണം ശരിയായി നടക്കില്ലെന്ന ആശങ്ക ജസ്റ്റിസ് ബി. കെമാല്‍പാഷ പ്രകടിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ സുപ്രീം കോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിന്റെ ചെലവ് സാധാരണക്കാരന് വഹിക്കേണ്ടി വരുമോയെന്നും സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നും അന്ന് സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: