ഗുരുവായൂര്‍: അഞ്ചരപതിറ്റാണ്ടോളം ശ്രീഗുരുവായൂരപ്പന്റെ തിടമ്പേറ്റി ഭഗവാനെ സേവിച്ച് പ്രശസ്തിയിലേക്ക് ഉയര്‍ന്ന ആനക്കഥകളിലെ രാജകുമാരന് ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പിന്മുറക്കാരായ ഗജവൃന്ദം ഇന്നലെ സ്നേഹപ്രണാമം നടത്തി. രാവിലെ ദേവസ്വത്തിലെ 20-ഓളം ഗജവീരന്മാര് ഗജഘോഷയാത്രയായി എത്തിയാണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചത്.
രാവിലെ ഒന്‍പത് മണിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര ആരംഭിച്ചു. കേശവന്റെ ഛായചിത്രം വഹിച്ച് ഗജരത്നം പത്മനാഭനും, ഗുരുവായൂരപ്പന്റെ ചിത്രം വഹിച്ച് കൊമ്പന് ബല്‍റാമും ഘോഷയാത്രക്കു മുന്നില്‍ നീങ്ങി. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തി ഭഗവാനെ വണങ്ങിയ ശേഷം ഗുരുവായൂരപ്പ സന്നിധിയിലെത്തിയ ഘോഷയാത്ര ക്ഷേത്രവും, രുദ്രതീര്‍ത്ഥക്കുളവും പ്രദക്ഷിണം ചെയ്ത ശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസ് അങ്കണത്തിലെ കേശവന്റെ പൂര്‍ണ്ണകായ പ്രതിമക്കു മുന്നില്‍ അണിനിരന്നു. ഗജരത്നം പത്മനാഭന് കേശവന്റെ പ്രതിമ വലംവെച്ച് പുഷ്പചക്രം അര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തി.
ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ബി. മഹേഷ്, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരിപ്പാട്, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ. കൃഷ്ണന്‍കുട്ടി, ഗുരുവായൂര്‍ ദേവസ്വം മാനേജര്‍മാരായ വി. മുരളീധരന്, എ.കെ. രാധാകൃഷ്ണന്, ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി രഘുരാമന്, ഗുരുവായൂര്‍ നഗരസഭാംഗം സുരേഷ്വാര്യര്‍, ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ആര്.ജയചന്ദ്രന്‍പിള്ള, ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐമാരായ യു.എച്ച്. സുനില്‍ദാസ്, ഗിരിജാവല്ലഭന്‍, വി.കെ. സുരേന്ദ്രന് തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്കി.
വിദേശികളടക്കം ആയിരങ്ങളാണ് കേശവന്റെ അനുസ്മരണ ചടങ്ങ് വീക്ഷിക്കാന്‍ ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയത്. തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആനയൂട്ടിന് ശേഷമായിരുന്നു, ഗജഘോഷയാത്ര ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: