കൊച്ചി: ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള 24 ന് ഹൈക്കോടതി ജഡ്ജി പദവിയില്‍ നിന്ന് വിരമിക്കും. ആലപ്പുഴ മുതുകുളം സ്വദേശിയായ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള 2012 ജനുവരി 18 നാണ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റത്. പിന്നീട് കഴിഞ്ഞ വര്‍ഷം സ്ഥിരം ജഡ്ജിയായി നിയമിതനായി.
സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മുതുകുളം അമ്പഴവേലില് വേലായുധന് പിള്ളയുടെയും ഓമന അമ്മയുടെയും മകനായി 1953 ലാണ് എ.വി. രാമകൃഷ്ണപിള്ള ജനിച്ചത്. മുതുകുളം ഗവ. ഹൈസ്കൂള്‍, ചങ്ങനാശേരി എസ്.ബി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. തുടര്‍ന്ന് എറണാകുളം ഗവ. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.എം പാസായി.
1977 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന എം.എം. സുകുമാരന്‍ നായരുടെ ജൂനിയറായാണ് തുടക്കം. പിന്നീട് ഏഴു വര്‍ഷത്തോളം ഹരിപ്പാട് മുന്‍സിഫ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു. 1995 ല്‍ കേരള ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. തിരുവനന്തപുരത്ത് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിക്കവെ 2003 ല്‍ ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറായി ചുമതലയേറ്റു.
പിന്നീട് 2010 ല്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി.
എസ്. ലക്ഷ്മിയാണ് ഭാര്യ. മക്കള്‍ : അഡ്വ. ജയ്കൃഷ്ണന്, ആര്. ശ്രീകൃഷ്ണ (ബെംഗളൂരു). കേരള പവര്‍ റെഗുലേറ്ററി കമ്മിഷന്റെ ആദ്യ ചെയര്മാന് ഗോപാലകൃഷ്ണപിള്ള ഏക സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: