രാജ്യം അസഹിഷ്ണുക്കളുടെ പിടിയിലാണെന്ന ആരോപണമുയര്‍ത്തി കലാപം സൃഷ്ടിച്ചവരോട് അടുത്തിടെ അര്‍ണബ് ഗോസ്വാമി തട്ടിക്കയറുന്നത് കണ്ടു. ഗോസ്വാമിയും ഗോസ്വാമിയുടെ ചാനലും മോദിക്കെതിരെ മറ്റാരെക്കാളും അസഹിഷ്ണുക്കളാണെന്ന് അറിയാഞ്ഞിട്ടല്ല. എങ്കിലും ഈ പോയിന്റില്‍ അര്‍ണബ് സ്കോര്‍ ചെയ്തു. ‘എന്റെ രാജ്യം അസഹിഷ്ണുതയുടെ നാടാണെന്ന് ലോകമാകെ പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത്’ എന്നായിരുന്നു ചാനല്‍ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവരോട് അര്‍ണബ് പൊട്ടിത്തെറിച്ചത്. രവീണാ ഠണ്ഡനെ മറുവശത്തിരുത്തി മഹേഷ് ഭട്ടും അരുന്ധതിറോയിയുമടക്കമുള്ള ഉത്തരേന്ത്യന്‍ പശുപാലന്മാര് ഉറഞ്ഞാടുമ്പോഴാണ് അര്‍ണബ് ഇങ്ങനെ പൊട്ടിത്തെറിച്ചത്.
നിങ്ങള്‍ രാജ്യത്തിനെതിരെയാണെന്നും ലോകമാകെ ഭാരതത്തെ ഉറ്റുനോക്കുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും അര്‍ണബ് തുറന്നടിച്ചു. ചര്‍ച്ചയില്‍ അതുവരെ ആവേശത്തിന്റെ കുതിരപ്പുറത്തിരുന്നവര്‍ താഴെയിറങ്ങി. രാജ്യം അസഹിഷ്ണുക്കളുടെ പിടിയിലാണെന്നല്ല, ഒരു വിഭാഗം ആളുകള്‍ അസഹിഷ്ണുക്കളാണെന്നുമാത്രമാണ് തങ്ങള്‍ പറഞ്ഞതെന്ന് അവര്‍ കുമ്പിട്ടു.
യുഎന്‍ സ്ഥിരാംഗത്വം എന്ന അംഗീകാരത്തിലേക്ക് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ അതിവേഗം നടന്നടുത്ത ഒരു രാജ്യത്തിനെതിരെയാണ് സകലമാന നികുതിവെട്ടിപ്പുകാരും കൈകോര്‍ത്തുപിടിച്ച് അസഹിഷ്ണുതാവാദമുയര്ത്തുന്നത്.
ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന് മുതല്‍ കൊടുങ്ങല്ലൂര്ക്കാരന് കോയമ്പറമ്പത്ത് സച്ചിദാനന്ദന്വരെയുള്ളവര് ഈ രാജ്യദ്രോഹപ്രവര്‍ത്തനത്തിന് ചൂട്ട് പിടിച്ചവരാണ്. ദാദ്രി മുതല്‍ കേരളാഹൗസിലെ പോത്തിറച്ചിക്കച്ചവടം വരെ അതിനുള്ള ഉപകരണങ്ങളായി. അധികാരത്തിന്റെ ഇടനാഴികളില്‍ വീണുകിട്ടിയിരുന്ന മുന്തിരിക്കണങ്ങളുടെ രുചിപറ്റി പലരുടെയും അടുക്കളക്കാരായി അരങ്ങുവാണിരുന്നവര്ക്ക് മോദിസര്‍ക്കാരിന് കീഴില്‍ പൊടുന്നനെ വന്നുപിണഞ്ഞ നിരാശയില്‍നിന്നാണ് ഈ ഭാരതവിരുദ്ധ പ്രചാരണം കൊടുമ്പിരിക്കൊണ്ടത്. അതുകൊണ്ട് അവര്‍ സ്വാഭാവികമായും അസഹിഷ്ണുക്കളാണ്.
അത്തരം അസഹിഷ്ണുക്കളുടെ മുന്നിലേക്കാണ് പോയ വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയിലൂടെ ആള്‍വാറിലെ ഇമ്രാന് അവതരിച്ചത്. ‘ഖരേദയുടെ കലാം’ എന്ന് ആള്‍വാര്‍ ജില്ലയിലെ ഖരേദ ഗ്രാമവാസികള്‍ വിശേഷിപ്പിക്കുന്ന മുപ്പത്തിനാലുകാരന് ഇമ്രാന്ഖാന് എല്ലാ അസഹിഷ്ണുക്കള്ക്കുമുള്ള ഭാരതത്തിന്റെ മറുപടിയാണ്.’എന്റെ ഭാരതം ജീവിക്കുന്നത് ചാനലുകളിലല്ല,ആള്‍വാറിലെ ഇമ്രാന്ഖാനിലാണ്’ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ ലോകം രാജസ്ഥാനിലെ ആ ചെറിയ ഗ്രാമത്തിലേക്ക് അതിന്റെ കോടാനുകോടി കണ്ണുകള്‍ പായിച്ചു.
സരിസ്ക കടുവാ സംരംക്ഷണകേന്ദ്രത്തിനടുത്ത് ഖരേദ എന്ന ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷകന്റെ എഴുമക്കളില്‍ മൂന്നാമനായി പിറന്ന ഇമ്രാന് ഖാന് ഒരിക്കല്‍പോലും രാജസ്ഥാന് പുറത്തൊരു ലോകത്തേക്ക് യാത്ര ചെയ്തിട്ടേയില്ല. പക്ഷേ വെംബ്ലിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ലോകം ഇമ്രാനെ തേടിയെത്തി. ഖരേദയിലെ ആ ചെറിയ വീട്ടിനുമുന്നില്‍ തങ്ങളുടെ മകനെ കാത്തുകിടക്കുന്ന ചാനലുകളുടെ ഒബി വാനുകള്കണ്ട് ഇമ്രാന്റെ മാതാപിതാക്കള്‍ വല്ലാതെ പകച്ചുപോയി. ‘ഇതിനുവേണ്ടി തങ്ങളുടെ കുട്ടി എന്താണ് ചെയ്തതെന്നാണ്’ അവര്‍ അവനെ തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് അന്വേഷിച്ചതത്രെ.
കത്തുമര്‍ സംസ്കൃത സ്കൂളിലെ പ്രൈമറി ക്ലാസുകളില്‍ കണക്ക് പഠിപ്പിക്കുന്ന ഒരു സാധാരണ അദ്ധ്യാപകന് തന്റെ കുട്ടികള്‍ക്ക് വേണ്ടി ചെയ്യേണ്ടുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നാണ് ഇപ്പോഴും ഇമ്രാന് അമ്പരക്കുന്നത്. കണക്കിലും സയന്‍സിലുമുള്ള താല്പര്യമാണ് ഇമ്രാനെ ഉയര്‍ത്തിയത്. കത്തുമര്‍ സ്കൂളില്‍ അദ്ധ്യാപകനായി ചേരുമ്പോള്‍ പ്രീഡിഗ്രിയും ടീച്ചേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റുമായിരുന്നു ആകെയുള്ള മുതല്‍. പൊതുവിജ്ഞാനത്തിന് ഇമ്രാന് തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ കണ്ട് ആകൃഷ്ടനായ ആള്‍വാര്‍ ജില്ലാ കളക്ടര്‍ അശുതോഷ് പത്നേക്കര് ആണ് അദ്ദേഹത്തിന്റെ ജാതകം മാറ്റിമറിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാന്‍ അശുതോഷ് ഇമ്രാനെ ഉപദേശിച്ചു. ഒരു പഴയ ഫോണ്‍, അത്യാവശ്യം കൂട്ടുകാരെ വിളിക്കാന്‍ മാത്രമുപയോഗിക്കുന്നത്, കൈവശമുണ്ടായിരുന്ന ഇമ്രാന് അമ്പരന്നു. അശുതോഷ് തന്റെ സ്മാര്‍ട് ഫോണ്‍വഴി ഇമ്രാനെ പുതിയ സാങ്കേതികവിദ്യകള്‍ അഭ്യസിപ്പിച്ചു. പുതിയ കാലത്തിന്റെ വായനാമുറികളിലേക്ക് ഇമ്രാന് കടന്നു. ഇളയ സഹോദരന് ഇഡ്രീഖാന്റെ കമ്പ്യൂട്ടര്‍ പാഠപുസ്തകങ്ങള്‍ ഹൃദിസ്ഥമാക്കി. ഓണ്‍ലൈന്‍ വഴി സാങ്കേതികവിപ്ലവത്തിന്റെ പുത്തന്മുറകള് മനസ്സിലാക്കി.
അതിനിടയില്‍ ബിരുദവും ബിരുദാനന്തരബിരുദവുമെടുത്തു. ഇംഗ്ലീഷിലും എക്കണോമിക്സിലും എംഎ കരസ്ഥമാക്കി. തന്റെ ജില്ലയിലെ കുട്ടികള്‍ക്കായി അറിവിന്റെ എളുപ്പവഴി തുറന്ന് പുതിയ ആപ്ലിക്കേഷനുകള്‍ സൃഷ്ടിച്ചു. ഇതിനകം 53 ആപ്ലിക്കേഷനുകള്‍. ഹിന്ദിയില്‍ തയ്യാറാക്കിയ ജനറല്‍സയന്‍സ് ആപ്പ് മാത്രം അഞ്ച് ലക്ഷത്തിലധികം പേരാണ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചത്. കണക്കിലും സയന്‍സിലും ഹിസ്റ്ററിയിലും ജ്യോഗ്രഫിയിലുമൊക്കെ ഹിന്ദിയിലും ഇംഗ്ലീഷിലുമായി പുതിയ ആപ്ലിക്കേഷനുകള്‍ പിറന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ gktalk_imran എന്ന വിലാസത്തിന് പിന്നാലെ പാഞ്ഞു. ഐബിപിഎസ്, ഐഎഎസ്, പിഎസ്സി, എസ്എസ്സി പരീക്ഷാര്‍ത്ഥികള്‍ ഇമ്രാന്റെ വിജ്ഞാനലോകത്തിന്റെ ഗുണഭോക്താക്കളായി. പരീക്ഷകള്‍ക്ക് മാത്രമായല്ല, യാത്രകള്‍ക്കും ചരിത്രമറിയേണ്ടവര്ക്കും വൈദ്യുതി, സോളാര്‍ സംവിധാനം തുടങ്ങി പ്രായോഗിക ശാസ്ത്രമറിയേണ്ടവര്ക്കുമായി ഇമ്രാന് ആപ്ലിക്കേഷനുകള്‍ തുടങ്ങി.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇമ്രാന്റെ കണ്ടെത്തലുകള്‍ രാജ്യത്തിനാകെ സ്വന്തമാണെന്ന് പോയ അദ്ധ്യാപകദിനത്തില്‍ പ്രഖ്യാപിച്ചത്. സ്മൃതി ഇറാനിയുമായുള്ള സംഭാഷണത്തിനുശേഷം ഇമ്രാന് തന്റെ പരിശ്രമങ്ങള്‍ രാഷ്ട്രത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി സമര്‍പ്പിക്കുകയായിരുന്നു. തന്നെ പോലെ ഒരു സാധാരണക്കാരനും രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനാകുമെന്ന സ്മൃതി ഇറാനിയുടെ വാക്കുകളാണ് എല്ലാ കണ്ടെത്തലുകളും സൗജന്യമായി സമര്‍പ്പിക്കാന്‍ തനിക്ക് പ്രേരണയായതെന്ന് ഇമ്രാന് വിനയാന്വിതനാകുന്നു.
കിംഗ് ഖാനല്ല, ഇമ്രാന് ഖാനാണ് രാജ്യത്തിന്റെ അഭിമാനമെന്ന പ്രഖ്യാപനമാണ് വെംബ്ലി പ്രസംഗത്തിന്റെ കാതല്‍. ചരിത്രത്തിന്റെ നഭസിലേക്ക് ഇമ്രാനെന്ന സ്കൂള്‍ അദ്ധ്യാപകനെ വിക്ഷേപിച്ച ആ പ്രൗഢോജ്ജ്വല പ്രസംഗത്തിനുശേഷം മോദി ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളോട് പറഞ്ഞത് ഇതാണ്, ‘നിങ്ങള്‍ നിങ്ങളുടെ നാടിന്റെ താല്പര്യങ്ങളെ ബഹുമാനിക്കണം, നിങ്ങളുടെ താല്പര്യങ്ങളെയും. കാത്തിരിക്കേണ്ടിവന്നേക്കാം എങ്കിലും അതിന് ഫലമുണ്ടാകാതിരിക്കില്ല.അത് നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ ജന്മനാടിന്റെ യശസ്സുയര്ത്തുകതന്നെ ചെയ്യും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: