കുട്ടനാട്: സിപിഎമ്മിന് ഭരണം കിട്ടിയ രാമങ്കരി പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നത. 13 സീറ്റുള്ള പഞ്ചായത്തില്‍ എല്‍ ഡിഎഫിന് എട്ടും യുഡിഎഫിന് അഞ്ചും സീറ്റാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമായ പഞ്ചായത്തില്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് പുതുക്കരിയില്നിന്ന് വിജയിച്ച മഞ്ജു ഫ്രാന്‍സിസിനെയാണ്. വൈസ് പ്രസിഡന്റായി ഊരുക്കരിയില്നിന്ന് വിജയിച്ച മുതിര്‍ന്ന നേതാവായ ടി.നളിനിയെയും. എന്നാല്‍, ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പാര്‍ട്ടി അംഗത്വമില്ലാത്ത പുതുമുഖത്തെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തെ എതിര്‍ത്തിരുന്നു.
മുതിര്‍ന്ന പ്രവര്‍ത്തകയായ ടി.നളിനിയെ പ്രസിഡന്റാക്കണമെന്നായിരുന്നു എതിര്‍ത്തവരുടെ ആവശ്യം. തീരുമാനത്തില്‍ പ്രതിഷേധിച്ച് വിജയിച്ച അഞ്ച് പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ ലോക്കല്‍ കമ്മിറ്റിയില്‍ രാജിഭീഷണി മുഴക്കിയെങ്കിലും നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി വേഴപ്ര വെസ്റ്റില്‍നിന്ന് മത്സരിപ്പിച്ച വ്യക്തിയുടെ തോല്‍വിയോടെയാണ് വിഭാഗീയത ഉടലെടുത്തത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി 35 വോട്ടുകള്‍ക്കാണ് തോറ്റത്.
മറ്റ് പഞ്ചായത്തുകളില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍പ്പോലും വിജയിക്കാന്‍ കഴിയുന്ന വാര്‍ഡാണ് വിഭാഗീയത മൂലം നഷ്ടമായതെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. നിലവിലെ പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീണ്ടേക്കുമെന്ന സൂചനയാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: