കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങള്‍ക്കുള്ള പങ്ക് അപാരമാണെന്നും അതു മനസ്സിലാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലുമുള്ള സമുദ്രപഠനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും പ്രമുഖ സമുദ്രശാസ്ത്രജ്ഞനും ദേശീയ സമുദ്രസാങ്കേതിക ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. എന്‍.എ. ആത്മാനന്ദ് പറഞ്ഞു. തുടര്‍ച്ചയായുള്ള വെള്ളപ്പൊക്കങ്ങളും വരള്‍ച്ചകളും കൊണ്ടുതന്നെ തെക്കു കിഴക്ക് ഏഷ്യയില്‍ ആഗോളതാപനം സാന്നിദ്ധ്യമറിയിച്ചുകഴിഞ്ഞതായും അടുത്തകാലയളവുകളില് ഇതാവര്‍ത്തിക്കാനുള്ള സാധ്യത ഏറിയതായും അദ്ദേഹം പറഞ്ഞു.
കൊച്ചി സര്‍വ്വകലാശാലയിലെ ഇലക്ട്രോണിക്സ് വകുപ്പ് സംഘടിപ്പിച്ച ലോക ഇലട്രോണിക്സ് സമ്മേളനത്തില്‍ (സിംപോള്‍-2015) സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സിംപോള്‍ ചെയര്മാന് ഡോ.പി.ആര്.എസ്. പിഠ, വകുപ്പുമേധാവിയും കോ-ഓര്‍ഡിനേറ്ററുമായ ഡോ. എം.എച്ച്. സുപ്രിയ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ 100ല്‍പരം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അമൂല്യ ലോഹങ്ങളുടെയും ഖനിജങ്ങളുടെയും ശേഖരമായ കടല്‍ത്തട്ട് വ്യാവസായികമായി ചൂഷണം ചെയ്യുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ ഭാരതം മുന്നോട്ട് വരണമെന്ന് നാവികസേനയുടെ ആയുധ ഗവേഷണ ലബോറട്ടറി ഡയറക്ടര്‍ ഡോ. സി. ദുര്ഗ്ഗാമല്ലേശ്വര് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. തന്ത്രപരമായ പ്രാധാന്യമുളള അപൂര്‍വ്വ ലോഹങ്ങളും പോളിമെറ്റാലിക് കണികകളും നിറഞ്ഞ കടല്‍ത്തട്ട് വ്യവസായികമായി ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഭാരതത്തിന് മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ചൈന ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. കടലിനടിയില്‍ 7000 മീറ്റര്‍ വരെ ആഴത്തില്‍ പര്യവേഷണം നടത്താവുന്ന ലോകത്തെ അത്യാധുനിക ഡൈവിങ്ങ് യൂണിറ്റിന് ചൈന രൂപം നല്‍കിക്കഴിഞ്ഞു.
ടോര്‍പ്പിഡോകളും മൈനുകളും അടക്കമുളള സമുദ്രാന്തര ആയുധങ്ങളുടെ കാര്യത്തിലും അവയുടെ വിന്യാസത്തിലും രാജ്യം സ്വയം പര്യാപ്തത നേടിയതായി അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ അധീനതയിലുളള 20 ലക്ഷത്തില്‍ പരം ചതുരശ്ര കി.മി കടല്‍ പര്യവേഷണം ചെയ്യുന്നതിന് അപാരമായ മനുഷ്യ വിഭവശേഷിയും യന്ത്രങ്ങളും ആവശ്യമാണെങ്കിലും രാജ്യത്തെ സമുദ്ര സാങ്കേതിക വിദ്യയില്‍ വലിയ സാങ്കേതിക വിടവ് ഉണ്ട്. ഇത് തരണം ചെയ്യാന്‍ സാങ്കേതിക വിദ്യാ പദ്ധതി വേണം. നമ്മുടെ സമുദ്ര മേഖലയില്‍ അതീവ വാണിജ്യ പ്രാധാന്യമുളള 100 ല്‍ പരം മല്‍സ്യ വിഭാഗങ്ങളുണ്ട്. പാവപ്പെട്ട മീന്‍പ്പിടുത്തക്കാര്‍ക്ക് അവ കണ്ടെത്താന്‍ ചിലവ് കുറഞ്ഞ മല്‍സ്യ നിരീക്ഷണ സോണാര്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
കടല്‍ത്തട്ടിലെ പര്യവേഷണത്തേക്കാളും ഭീകരാക്രമണ ഭീഷണിയുടെ ഈ കാലഘട്ടത്തില്‍ ദേശീയ സുരക്ഷയ്ക്ക് സമുദ്ര ഇലക്ട്രോണിക്സ് ഗവേഷകര്‍ മുന്‍തൂക്കം നല്‍കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ.ജെ. ലത പറഞ്ഞു. കടല്‍ പരപ്പിലേയും കടലിനടിയിലേയും നേരിയ ചലനങ്ങളെ പോലും ഒപ്പിയെടുക്കുന്ന സെന്‍സറുകള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കണം.
എന്‍പിഒഎല്‍ ഡയറക്ടര്‍ എസ്. കേദാര്‍നാഥ് ഷേണായി, കുസാറ്റ് പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.കെ.പൗലോസ് ജേക്ക്, സിംപോള്‍ ചെയര്മാന് പി.ആര്.എസ് പിളള, സിംപോള്‍ കോ-ഓഡിനേറ്റര്‍ ഡോ. എം.എച്ച്. സുപ്രിയ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: