കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിലെ 128 തസ്തികകളിലെ നിയമനം സ്വന്തം കൈപ്പിടിയിലാക്കാന്‍ നീക്കം. നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് ദേവസ്വം ബോര്‍ഡ് പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. നിയമനങ്ങളിലൂടെ വ്യാപകമായ അഴിമതി നടത്തുകയാണ് ലക്ഷ്യം. ബോര്‍ഡുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളടക്കം പിഎസ്സിക്ക് കീഴിലാക്കുന്നതിനുള്ള നീക്കം നടക്കുന്നതിനിടയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഈ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
ഹിന്ദു ധര്‍മ്മ സ്ഥാപന(ഭരണ)വകുപ്പില്‍ നിലവിലുണ്ടായിരുന്ന തസ്തികകള്‍ 7 വര്‍ഷം മുമ്പാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരണത്തോടെ ബോര്‍ഡിന് കീഴിലായത്. ജീവനക്കാരെ തുടരാന്‍ അനുവദിക്കുകയും വാനിഷിംഗ് കാറ്റഗറിയായി പരിഗണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നില നിര്‍ത്തുമെന്നുമായിരുന്നു അന്ന് ഉറപ്പു നല്‍കിയത്. അന്നുണ്ടായിരുന്ന ജീവനക്കാരോട് സര്‍ക്കാര്‍ ഓപ്ഷന് എഴുതി വാങ്ങുകയും ചെയ്തിരുന്നു. അക്കാര്യത്തിലും 7 വര്‍ഷമായിട്ടും തീരുമാനമെടുക്കാതെയാണ് നിയമനകാര്യത്തില്‍ പുതിയ നീക്കം നടക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പുതുതായി ഓപ്ഷന് നല്കാന് ദേവസ്വം കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. 2010 ജൂണ്‍ 8ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ബോര്‍ഡ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനിടയിലാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ച് പുതിയ നിയമനങ്ങള്‍ നടത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ആക്ടില്‍ നിയമനം പിഎസ്സി മുഖേന നടത്തണമെന്നാണ് ചട്ടം. ഈ ചട്ടവും ലംഘിച്ചാണ് ബോര്‍ഡ് പുതിയ തീരുമാനവുമായി മുന്നോട്ടുപോകുന്നത്. സ്വജനപക്ഷപാതത്തിനും അഴിമതി നടത്താനുമാണ് പുതിയ നീക്കമെന്നാണ് ആരോപണമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: