കൊച്ചി: അന്യാധീനപ്പെട്ട ക്ഷേത്രഭൂമി ഏറ്റെടുക്കാന്‍ മൂന്നാര്‍ ട്രൈബ്യൂണലിന്റെ മാതൃകയില്‍ ട്രൈബ്യൂണലിനു രൂപം നല്‍കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു.
ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വടയമ്പാടി സ്വദേശി സാജു തുരുത്തിക്കുന്നേല്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്. ചോറ്റാനിക്കരയില്‍ ഭൂമി കൈയേറിയത് സര്‍വേ നടത്തി കണ്ടെത്തിയെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.
എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കൊച്ചിന് ദേവസ്വം ബോര്‍ഡിനും ഇത്തരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഡിവിഷന് ബെഞ്ച് ട്രൈബ്യൂണല്‍ ഇതിനായി തുടങ്ങണമെന്നും നിര്‍ദ്ദേശിച്ചു. ചോറ്റാനിക്കരയിലെ കൈയേറ്റഭൂമിയില്‍ നിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സര്‍വേ റിപ്പോര്‍ട്ട് ആര്‍ഡിഒയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: