മുഹമ്മ: സിപിഐയ്ക്ക് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കിയതിനെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റിയിലെ 13 അംഗങ്ങളില്‍ ഒരാളൊഴികെ 12 പേരും രാജിവെച്ചു. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിജ്ഞാനോദയം ബ്രാഞ്ച് കമ്മറ്റിയിലെ മുഴുവന്‍ പേരും ഏരിയാകമ്മറ്റിയ്ക്ക് രാജിക്കത്ത് നല്കി.
സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം.എസ്. സന്തോഷിനെ ഒഴിവാക്കി സിപിഐയിലെ തങ്കമണി ഗോപിനാഥിന് പ്രസിഡന്റ് പദവി നല്‍കിയതാണ് പ്രശ്നത്തിന് കാരണം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എം.എസ്. സന്തോഷിന് പ്രസിഡന്റ് പദവി നല്‍കുമെന്നാണ് സംസ്ഥാന നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീരുമാനത്തിന് ഘടകവിരുദ്ധമായി രണ്ടുസീറ്റുമാത്രമുള്ള സിപിഐയ്ക്ക് പ്രസിഡന്റ് പദവി നല്‍കിയതാണ് വിവാദമായത്.
ആദ്യത്തെ രണ്ടു കൊല്ലം സിപിഐയ്ക്കും അതിന് ശേഷമുള്ള മൂന്നുവര്‍ഷം സിപിഎമ്മിനും പ്രസിഡന്റ് പദവി എന്ന തീരുമാനമാണ് ജില്ലാനേതൃത്വം കൈകൊണ്ടത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി തങ്ങള്‍ക്ക് ലഭിക്കണമെന്നെ സിപിഐ ആവശ്യപ്പെട്ടിരുന്നുള്ളു. അത് നല്‍കുന്നതിന് പകരം മണ്ണഞ്ചേരി പഞ്ചായത്തിന്റെ ഭരണ സാരഥ്യം സിപിഐയ്ക്ക് നല്‍കിയത് ഐസക് പക്ഷത്തോടുള്ള എതിര്‍പ്പാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ഐസക് പക്ഷക്കാരനായ മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. രഘുനാഥിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തമ്പകച്ചുവട് ലോക്കല്‍ കമ്മറ്റിയില്‍ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. ഇതിനെ അനുനയിപ്പിക്കുന്നതിന് വേണ്ടിയാണ് സന്തോഷിനെ പ്രസിഡന്റാക്കുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അണികള്‍ക്ക് ഉറപ്പുകൊടുത്തിരുന്നത്.
23 ല്‍ 12 സീറ്റാണ് ഇടതുമുന്നണിയ്ക്ക് ലഭിച്ചത്. സിപിഐയുടെ രണ്ടൊഴിച്ച് 10 സീറ്റ് സിപിഎം നേടിയിരുന്നു. സിപിഐയുടെ പിന്തുണയോട് മാത്രമേ സിപിഎമ്മിന് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. 9 സീറ്റ് കോണ്‍ഗ്രസിനും രണ്ടെണ്ണം എസ്ഡിപിഐയുമാണ് നേടിയത്. പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി ഉടലെടുത്ത വിഭാഗീയത വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: