തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതികളെ തിങ്കളാഴ്ച ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. സൈബര്‍ പോലീസിന്റെ അപേക്ഷയിലാണ് നിര്‍ദ്ദേശം. രാഹുല്‍ പശുപാലന്, ഭാര്യ രശ്മി എസ്. നായര്‍ എന്നിവരടക്കമുള്ള 11 പേരെയാണ് ഹാജരാക്കേണ്ടത്.
അന്തര്‍സംസ്ഥാന ബന്ധമുള്ള കേസായതിനാല്‍ പോലീസിന് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സന്തോഷ് കുമാര്‍ കോടതിയെ അറിയിച്ചു.
അറസ്റ്റിലായി നിര്‍ഭയ കേന്ദ്രത്തില്‍ കഴിയുന്ന ബെംഗളൂരു സ്വദേശിനികളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതും കോടതി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്താണ് ബെംഗളൂരുവില്‍ നിന്ന് ഈ സഹോദരിമാരെ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും ചേര്‍ന്ന് വലയിലാക്കിയത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചുപേരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ആറുപേര്‍ കൂടി പിടിയിലായി. രണ്ടാമത് ഒരു കേസുകൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യആസൂത്രകന് അച്ചായന് എന്നറിയപ്പെടുന്ന ജോഷി ജോസഫ് ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: