ശബരിമല: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സന്നിധാനത്തെ കെട്ടിടങ്ങളില്‍ മുറികള്‍ വാടകയ്ക്ക് ലഭിക്കുന്നതിനായി നല്കിയ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തതില്‍ അയ്യപ്പന്മാര് ശരണംവിളിച്ച് പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ ഏഴ് മണിയോടെ നടപ്പന്തലിന് സമീപമുള്ള അക്കോമഡേഷന്‍ സെന്ററിന് സമീപമായിരുന്നു പ്രതിഷേധം. ആലുവയില്‍നിന്ന് എത്തിയ അയ്യപ്പന്മാര് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മുറിയെടുത്തത്. വാടകയ്ക്ക് ഒപ്പം ഡിപ്പോസിറ്റ് തുകയും അടച്ചിരുന്നു. പന്ത്രണ്ട് മണിക്കൂറിനാണ് വാടക വാങ്ങുന്നത്. അധികമായി വരുന്ന ഓരോ മണിക്കൂറിനും 100 രൂപവീതം ഈടാക്കാറുണ്ട്. എന്നാല്‍ ആലുവയില്‍നിന്നുള്ള അയ്യപ്പന്മാര് പന്ത്രണ്ട് മണിക്കൂര്‍ മുമ്പായി അക്കോമഡേഷന്‍ സെന്ററില്‍ എത്തിയെങ്കിലും നീണ്ട നിരകാരണം മുന്നിലെത്താന്‍ താമസിച്ചു.
പന്ത്രണ്ട് മണിക്കൂര്‍ കഴിഞ്ഞുവെന്ന പേരില്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്ത അധികൃതര്‍ക്കെതിരെ ശരണം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഒടുവില്‍ പോലീസ് ഇടപെട്ട് പണം തിരികെ നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: