എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ കാളകെട്ടി-അഴുതകടവില്‍ നടപ്പാലത്തിന് കൈവരികളില്ലാത്തത് തീര്‍ത്ഥാടകരെ ആശങ്കയിലാക്കുന്നു. അഴുതയില്‍ പമ്പാനദിക്ക് കുറുകെ നിര്‍മ്മിച്ച നടപ്പാലമാണ് പരമ്പരാഗത കാനനപാതയില്‍ സഞ്ചരിക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. നടപ്പാലത്തിന് നിര്‍മ്മാണ സമയത്തു തന്നെ ബലക്ഷയമായ കൈവരികളാണ് സ്ഥാപിച്ചതെന്നും വെള്ളപ്പൊക്കത്തില്‍ ഈ കൈവരികള്‍ തകരുകയായിരുന്നുവെന്നും ആക്ഷേപം ഉണ്ട്.
എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരുമ്പു പൈപ്പും മുളയും ഉപയോഗിച്ച് താത്ക്കാലികമായി നടപ്പാലത്തിന് കൈവരികള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇത്തവണ ഇതുവരെയായി നടപടികളൊന്നുമായില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം വീതികുറഞ്ഞ നടപ്പാലത്തിലൂടെ നടക്കുമ്പോള്‍ കൈവരികള്‍ ഇല്ലാത്തതും വന്‍ അപകടത്തിന് വഴിയൊരുക്കുമെന്നാണ് അധികൃതരും ചൂണ്ടിക്കാട്ടുന്നത്.
ഈ തീര്‍ത്ഥാടനവേളയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതും തീര്‍ത്ഥാടകര്‍ക്ക് ദുരിതമാണുണ്ടാക്കുക. അഴുതകടവില്‍ ഇറങ്ങി കുളികഴിഞ്ഞ് സുരക്ഷിതമായി കയറിപ്പോകാനുള്ള മാര്‍ഗ്ഗത്തിനും തിരിച്ചടിയാണുണ്ടായിരിക്കുന്നത്. അഴുതകടവിന്റെ ഇരുവശത്തുമുള്ള കുളികടവില്‍ സുരക്ഷിതമായ നടകളില്ലാത്താണ് മറ്റൊരു ആശങ്കയായി ചൂണ്ടിക്കാട്ടുന്നത്.
അഴുതകടവില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നടപ്പാലവും, മറ്റും നിര്‍മ്മിച്ചുവെങ്കിലും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനാതിര്ത്തിഭാഗത്ത് മാത്രം നടകള്‍ നിര്‍മ്മിക്കാത്തതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. സ്ഥിരമായ കൈവരികള്‍ സ്ഥാപിക്കണമെന്നും, കുളിക്കടവില്‍ നടകള്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും വനംവകുപ്പ് മേലധികാരികള്‍ തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടകള്‍ കെട്ടാന്‍ പ്ലാനും എസ്റ്റിമേറ്റും എടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയാക്കാത്ത വനപാലകര്‍ കുളികടവില്‍ മണല്‍ ചാക്ക് കൊണ്ട് നടകെട്ടാന് നാമമാത്രമായ പണം അനുവദിച്ചാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലി കാളകെട്ടി അഴുതകടവിലെ നടപ്പാലത്തിന് കൈവരികള്‍ സ്ഥാപിക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനയാത്ര തുടങ്ങിയിട്ടും മുന്നൊരുക്കങ്ങളില്‍ കടുത്ത വീഴ്ചയാണ് വനംവകുപ്പ് വരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: