സ്വന്തം ലേഖകന്‍
പാലാ: കേരള കോണ്‍ഗ്രസ് നേതൃയോഗം പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച അംഗത്തെ ഒഴിവാക്കി പ്രാദേശിക നേതൃത്വം വിമത നീക്കത്തിലൂടെ ഇടത് അംഗങ്ങളുമായി ചേര്‍ന്ന് മീനച്ചില്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കുന്നത് പാര്‍ട്ടി നേതൃത്വം ഗൗരവമായാണ് കാണുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം പ്രാദേശിക നേതൃത്വം തള്ളിക്കളയുന്ന അവസ്ഥയുണ്ടാകുന്നത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാമായ പാര്‍ട്ടി ലീഡര്‍ കെ.എം. മാണിയുടെ പ്രതാപം അസ്തമിക്കുകയാണെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. മീനച്ചില്‍ പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ നാടകീയ നീക്കങ്ങള്‍ കെ.എം. മാണിയുടെ അറിവോടെയാണെന്ന വിലയിരുത്തലുമുണ്ട്. പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാലങ്ങളായി രണ്ടു ധ്രുവങ്ങളില്‍ നില്ക്കുന്ന ജോസ് ടോം ബിജോയ് പക്ഷങ്ങളെ പിണക്കാതെ ഒപ്പം നിര്‍ത്തുന്ന കെ.എം. മാണിയുടെ രാഷ്ട്രീയ തന്ത്രമാണിതെന്നു കരുതന്നവരുമുണ്ട്. സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ. ജോസ് ടോമിന്റെ പക്ഷത്ത് രണ്ട് അംഗങ്ങളും പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റു കൂടിയായ ബിജോയുടെ അഞ്ചംഗങ്ങളും നിലയുറപ്പിച്ച സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റു കൂടിയായ ജസ്സി ജോസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതിലൂടെ ആ വിഭാഗത്തെയും, വിമത നീക്കത്തിന് കണ്ണടച്ചതുവഴി ആ വിഭാഗത്തെയും കൂടെ നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് മാണിയുടെ തന്ത്രം. വിമത നീക്കം മനസ്സിലായ പാര്‍ട്ടി നേതൃത്വം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് കൈപ്പറ്റാതെ വിമതപക്ഷം നിലയുറപ്പിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലാതെ നടക്കില്ല. കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി, ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എം.പി. എന്നിവരുടെ നേതൃത്വത്തെ പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന പുതിയ പ്രസിഡന്റിന്റെ പ്രസ്താവന ഇതിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: