വൈക്കം : അഷ്ടമിയോടനുബന്ധിച്ച് നഗരത്തിലും സമീപപ്രദേശങ്ങളിലും നടപ്പില്‍ വരുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ ദേവസ്വം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. ക്രമസമാധാനപാലനത്തിനും ട്രാഫിക് നിയന്ത്രിക്കുന്നതിനുമായി അറുന്നൂറോളം പേരടങ്ങുന്ന പോലീസ് സേനയെ നിയോഗിക്കാനും നഗരത്തില്‍ നടപ്പില്‍ വരുത്തേണ്ട ട്രാഫിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് 25ന് രാവിലെ 11ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം വിളിക്കാനും യോഗം തീരുമാനിച്ചു. അഷ്ടമി ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് ഒഴിവാക്കുവാന്‍ ക്ഷേത്രത്തിനകത്ത് ഫ്ളൈ ഓവര്‍ സ്ഥാപിക്കും. സമീപവാസികള്‍ തര്‍ക്കമുന്നയിച്ച് തടസ്സപ്പെടുത്തിയ ചേരുംചുവട്-പുളിംചുവട് റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തിരമായി ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു. കെഎസ്ആര്‍ടിസിയും ജലഗതാഗതവകുപ്പും അഷ്ടമിയോടനുബന്ധിച്ച് പ്രത്യേകസര്‍വീസുകള്‍ നടത്തും. ജല അതോറിട്ടിയുമായി ബന്ധപ്പെട്ട ലീക്കുകള്‍ എല്ലാം പരിഹരിച്ചതായും പമ്പുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നും വകുപ്പ് അധികാരികള്‍ അറിയിച്ചു. മാലിന്യസംസ്കരണത്തിന് താല്‍ക്കാലികമായാണെങ്കിലും സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളതായും വഴി വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായതായും നഗരസഭ ചെയര്മാന് അറിയിച്ചു. ക്ഷേത്രത്തിനകത്ത് ലോട്ടറി വില്പനയും ക്ഷേത്രപരിസരത്തെ ഭിക്ഷാടനവും ഹൈഡ്രജന്‍ ബലൂണുകളുടെ വില്പനയും കര്‍ശനമായി നിരോധിക്കും. പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് പരിസരത്ത് വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. അഷ്ടമി ദിനത്തില്‍ ക്ഷേത്രത്തിനകത്ത് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ എയ്ഡ് പോസ്റ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡിസംബര്‍ രണ്ടിനും മൂന്നിനും മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് കത്തയച്ചതായി എക്സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ കെ.അജിത്ത് എംഎല്‍എ, നഗരസഭ ചെയര്മാന് എന്‍.അനില്‍ബിശ്വാസ്, പാലാ ഡിവൈഎസ്പി സുനീഷ്ബാബു, തഹസില്‍ദാര്‍, ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എ.സി മണിയമ്മ, കൗണ്‍സിലര്‍മാര്‍, ക്ഷേത്രം ഭാരവാഹികള്‍, വിവിധയിനം സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: