ന്യൂദല്‍ഹി: നാഗാലാന്റ് നിയമസഭയിലെ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടി വിട്ടു. എട്ടു കോണ്‍ഗ്രസ് അംഗങ്ങളും സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്ന് ബിജെപിയ്ക്കൊപ്പം പ്രവര്‍ത്തിക്കും. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന് എംഎല്‍എമാരേ ഇല്ലാതായി.
ബിജെപിയുടെ നേതൃത്വത്തിലുള്ള വിശാല സഖ്യമായ ഡമോക്രാറ്റിക് അലയന്‍സ് ഓഫ് നാഗാലാന്റിലെ സഖ്യകക്ഷിയായ എന്‍പിഎഫ് സംസ്ഥാനത്തെ ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍പിഎഫില്‍ ലയിച്ച കാര്യം പാര്‍ട്ടി പ്രസിഡന്റ്ഡോ. ഷുര്ഹോസ്ലെയും മുഖ്യമന്ത്രി റ്റിആര്‍ സെലിങും നിയമസഭാ സ്പീക്കറെ അറിയിച്ചിട്ടുണ്ട്. എന്‍പിഎഫില്‍ ലയിച്ച എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രസ്താവന ഇറക്കിയിട്ടുണ്ട്.
അതിനിടെ, അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ആസാമിലെ ബിജെപിയുടെ അധ്യക്ഷനായി ദേശീയ കായികമന്ത്രി സര്‍ബാനന്ദ സോനോബാളിനെ നിയമിച്ചു. പാര്‍ട്ടി അധ്യക്ഷ സ്ഥാനവും നോര്‍ത്തീസ്റ്റ് ഇലക്ഷന് മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് സ്ഥാനവുമാണ് സോനോബാളിന്. നോര്‍ത്ത് ഈസ്റ്റ് വിഷയങ്ങള്‍ക്കായുള്ള പാര്‍ട്ടി വക്താവായി സിദ്ധാര്‍ത്ഥ ഭട്ടാചാര്യയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: