കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലെ ഏക ബിജെപി വനിതാ കൗണ്‍സിലറുടെ ഓഫീസ് അടിച്ച് തകര്‍ക്കുകയും ബൂത്ത് പ്രസിഡന്റിന് ഭീഷണി കത്ത് അയയ്ക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാവുന്നു. പോലീസിന്റെ നടപടിയില്‍ സര്‍വകക്ഷിയോഗം പ്രതിഷേധിച്ചിട്ടും പോലീസ് ഒളിച്ചുകളി തുടരുകയാണ്.
പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് തികഞ്ഞ അലംഭാവം കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്. പോലീസ് സ്റ്റേഷനില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ എസ്ഐ ഉടന്‍തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ യോഗം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരാഴ്ച പിന്നിട്ടു. എന്നിട്ടും പോലീസ് കാര്യമായ അന്വേഷണത്തിന് പോലും തയ്യാറായിട്ടില്ല. സംഭവത്തെ നിസാരവല്കരിക്കാനാണ് കൊട്ടാരക്കര എസ്ഐയുടെ ശ്രമം.
സത്യപ്രതിജ്ഞക്ക് രണ്ട് ദിവസം മുന്‍പാണ് നീലേശ്വരം അമ്മൂമ്മമുക്കിലുള്ള സ്ഥാനാര്‍ത്ഥിയുടെ ഓഫീസ് അടിച്ച് തകര്‍ക്കുകയും ഇവിടെ സ്ഥാപിച്ചിരുന്ന ഫഌക്സുകള്‍, അലങ്കാര ബള്‍ബുകള്‍ എന്നിവ തല്ലിത്തകര്‍ക്കുകയും ചെയ്തത്. തൊട്ടടുത്ത് താമസിക്കുന്ന വരിക്കോലില്‍ കുന്നത്ത് വീട്ടില്‍ രാജന്റെ വീട്ടിലെത്തിയ സംഘം ഇയാളുടെ ഇളയമകനും ബിജെപിയുടെ അമ്മൂമ്മമുക്ക് ബൂത്ത് പ്രസിഡന്റുമായ രതീഷിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന രീതിയിലുള്ള കത്തും ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരവും പിഴുതെടുത്ത് ഈ വീടിനു മുന്നില്‍ ഇട്ടിരുന്നു.
ഓട്ടോ ഡ്രൈവറായ ദിനേശനും അമ്മൂമ്മമുക്കില്‍ പലചരക്കുകട നടത്തുന്ന ശശിധരന്‍പിള്ളയ്ക്കും സതീശനും ഇതേ രീതിയിലുള്ള വധഭീഷണി കത്ത് ലഭിച്ചു. പിറ്റേന്ന് കൊട്ടാരക്കരയിലെ ഹോട്ടലുടമയും എസ്എന്‍ഡിപിയുടെ സജീവപ്രവര്‍ത്തകനുമായ ദുര്‍ഗ ഗോപാലകൃഷ്ണന്, സമീപത്തുള്ള മുസഌംകുടുബം തുടങ്ങി നാല് പേര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചു. സംഭവത്തിന് പിന്നില്‍ ഒരു സിപിഐ നേതാവാണെന്ന് ആരോപണം ഉണ്ട്. എന്നാല്‍ ഈ രീതിയില്‍ ഒരു അന്വേഷണവും പോലീസ് നടത്തിയിട്ടില്ല. .
പോലീസ് നടപടി പ്രതിഷേധാര്‍ഹമാണന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഈ ഡിവിഷനില്‍ നിന്നും ബിജെപിയുടെ സ്ഥാനാര്‍ത്ഥി അമ്പിളി 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് മുതല്‍ സംഘര്‍ഷത്തിന് ശ്രമം തുടങ്ങിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: