കാസര്‍കോട് : നാളെ ആരംഭിക്കുന്ന സമത്വമുന്നേറ്റയാത്രയില്‍ ഹിന്ദു സമൂഹം ഒന്നാകെ അണി നിരക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമത്വമുന്നേറ്റ യാത്ര ആരെയും വേദനിപ്പിക്കാനല്ല, ജനകീയ മുന്നേറ്റം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സമത്വമുന്നേറ്റ യാത്രയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാത്രമേ യോജിക്കാതെയുള്ളൂ. സമസ്ത നായര്‍ സമാജം, മലബാര്‍ നായര്‍ സമാജം തുടങ്ങി മുഴുവന്‍ സമുദായ അംഗങ്ങളും യാത്രയില്‍ അണിനിരക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് എന്തുകൊണ്ട് പിന്മാറി എന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കണം. എസ്എന്‍ഡിപി ഐക്യത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. ഞങ്ങള്‍ വാതില്‍ തുറന്ന് തന്നെയാണ് ഇട്ടിരിക്കുന്നത്. ആര്‍ക്കും വരാം ആര്‍ക്കും ഇറങ്ങിപ്പോവാം. ഇന്നല്ലെങ്കില്‍ നാളെ എസ്എന്‍ഡിപിയുമായി എന്‍എസ്എസിന് സഹകരിക്കേണ്ടി വരും. സുകുമാരന്‍ നായര്‍ മാറി മറ്റൊരാള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു വരുമ്പോള്‍ അതുണ്ടാവുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പിഎസ്സി നിയമനങ്ങള്‍ നടത്തുകയാണെങ്കില്‍ എസ്എന്‍ഡിപിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയാറാണ്. ഞങ്ങളുടെ കണക്കുകള്‍ എല്ലാവര്ക്കും അറിയാം. മറ്റ് മതവിഭാഗങ്ങളില്‍ പെട്ടവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും കണക്കുകള്‍ ആര്‍ക്കും അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചാട്ടവാര്‍ പ്രയോഗം തെറ്റായിപ്പോയെന്നും വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി. കോടിയേരിയുടെ വാക്കുകള്‍ ശ്രീനാരായണഗുരുവിനെ അറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: