അമ്പലപ്പുഴ: അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളെ ബന്ധിപ്പിക്കുന്ന, പൊതുജനങ്ങള്‍ളുടെ യാത്രാക്ളേശം പരിഹരിക്കുന്ന കഞ്ഞിപ്പാടംവൈശ്യംഭാഗം പാലം പണി അനന്തമായി നീളുന്നു. സര്‍ക്കാര്‍ അനുവദിച്ച 23.5 കോടി ചെലവഴിച്ച് പൂക്കൈതയാറിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. നാലു വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ പാലത്തിന്റെ അഞ്ച് സ്പാനുകളുള്ളതില് രണ്ടെണ്ണം പൂര്‍ത്തിയായി. മറ്റ് രണ്ടെണ്ണം അവസാനഘട്ടത്തിലാണ്. ഇനി ആറിന് മധ്യത്തിലുള്ള അഞ്ചാമത്തെ സ്പാനും ഇരുകരകളിലെയും അപ്രോച്ച് റോഡുമാണ് പ്രധാനമായി നിര്‍മാണം ആരംഭിക്കാനുള്ളത്.
അമ്പലപ്പുഴയെയും നെടുമുടി, ചമ്പക്കുളം പ്രദേശങ്ങളെയും ബന്ധപ്പെടുത്തിയുള്ള പാലം കുട്ടനാടന്‍ കാര്‍ഷിക മേഖലയ്ക്കാകെ പ്രയോജനകരമാണ്. എസി റോഡില്‍നിന്ന് വളരെയെളുപ്പം ദേശീയപാതയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്താമെന്നതാണ് പുതിയ പാതയുടെ പ്രധാന നേട്ടം. പാലത്തിന്റെ നിര്‍മാണം 2011 മാര്‍ച്ച് 28നാണ് ആരംഭിച്ചത്.
പമ്പയുടെ കൈവഴിയായ പൂക്കൈതയാറ്റില്‍ മധ്യത്തിലായി നാല്‍പ്പത് മീറ്ററിന്റെയും ഇരുഭാഗങ്ങളിലുമായി 37.5 മീറ്ററിന്റേതുമായി അഞ്ച് സ്പാനുകളാണുള്ളത്. 195 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തും നടപ്പാതയടക്കം 11 മീറ്റര്‍ വീതിയുണ്ട്. രണ്ട് കരകളിലും 120 മീറ്റര്‍ വീതം നീളത്തില്‍ അപ്രോച്ച്റോഡും നിര്‍മിക്കും. തുടക്കത്തില്‍ വേഗതയിലായിരുന്ന നിര്‍മാണം പിന്നീട് പല കാരണങ്ങളാല്‍ തടസ്സപ്പെട്ടു. ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പൂക്കൈതയാറ്റില്‍ ജങ്കാര്‍ സര്‍വീസിലാണ് യാത്രക്കാര്‍ കഞ്ഞിപ്പാടം, വൈശ്യംഭാഗം പ്രദേശങ്ങളിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: