ചേര്‍ത്തല: കായികമേള നടത്തിപ്പിന് സര്‍ക്കാര്‍ ചിലവ് ‘വട്ടപൂജ്യം’, പണമെല്ലാം കുട്ടികളുടേത്. റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ 94 ഇനങ്ങളിലായി രണ്ടായിരത്തോളം കായികതാരങ്ങള്‍ മാറ്റുരച്ച മേളയുടെ നടത്തിപ്പിന് ബാധ്യത കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും. ഹയര്‍ സെക്കന്‍ഡറി കുട്ടികളില്‍ നിന്ന് 40 രൂപ പ്രകാരവും ഹൈസ്ക്കൂള് കുട്ടികളില്‍ നിന്ന് 35 രൂപ പ്രകാരവും എല്ലാ വര്‍ഷവും പിരിക്കുന്ന പണമാണ് കായികമേളയും ശാസ്ത്രമേളയും ഉള്‍പ്പെടെ പ്രതിവര്‍ഷം നടക്കുന്ന അഞ്ച് മേളകള്‍ക്ക് വിനിയോഗിക്കുന്നത്. ടിടിഐ കലോല്‍സവം നടത്തുന്നതും മറ്റ് വിദ്യാര്‍ഥികളില്‍ നിന്നു ലഭിക്കുന്ന സംഭാവനയിലൂടെയാണ്. ഇത്തവണ കായികമേള നടത്തിപ്പിന് നാല് ലക്ഷത്തോളം രൂപയാണ് ചിലവ്. ഗ്രൗണ്ടിന് 15000 രൂപയോളം വാടകയായി. മേളയുടെ നടത്തിപ്പിന് രണ്ട് ദിനങ്ങളിലായി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഒരുലക്ഷത്തോളം രൂപയാണ് വേതനം. രണ്ടുദിനങ്ങളിലും മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണത്തിന് 1.20 ലക്ഷം രൂപയും ചിലവായി.അതേസമയം പലപ്പോഴും മേള വഴിപാടായി മാറുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. കുട്ടനാടന്‍ മേഖലയിലെ കുട്ടനാട്, വെളിയനാട് , മങ്കൊമ്പ് ഉപജില്ലകളില്‍ നിന്നുള്ള പ്രാതിനിധ്യം വളരെ കുറവാണ്. ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്കൂളുകളില്‍ ഇല്ലാത്തതും കായികാധ്യാപകര്‍ ഇല്ലാത്തതുമാണ് കാരണം. അതോടൊപ്പം ഉപജില്ലാതല മല്‍സരത്തില്‍ പോലും മിക്ക സ്കൂളുകളും കുട്ടികളെ അയക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: