ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ പി.ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന അപേക്ഷയില്‍ സുബ്രഹ്മണ്യം സ്വാമിയുടെ മൊഴി വിചാരണ കോടതി രേഖപ്പെടുത്തി. അടുത്ത മാസം ഏഴിന് വീണ്ടും മൊഴി നല്‍കും. അന്ന് കൂടുതല്‍ തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പി.ചിദംബരം സ്പെക്ട്രം ഇടപാടില്‍ എ.രാജയെ പോലെതന്നെ കുറ്റക്കാരനാണെന്ന് സുബ്രഹ്മണ്യം സ്വാമി മൊഴി നല്കി. പി.ചിദംബരവും രാജയും തമ്മില്‍ സ്പെക്ട്രം വിതരണം ചെയ്യുന്നതിന് മുമ്പ് നാല് തവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി മൊഴി നല്കി.
ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ സ്പെക്ട്രം ലേലം ചെയ്യണമെന്ന നിലപാടാണ് എടുത്തത്. ഇത് അന്ന് ധനമന്ത്രിയായിരുന്ന പി.ചിദംബരത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാലിത് ടെലികോം മന്ത്രാലയത്തെ അറിയിക്കുന്നതില്‍ ചിദംബരം വീഴ്ച വരുത്തി. എ.രാജ സ്പെക്ട്രം ലേലം ചെയ്യേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ ചിദംബരം അതിന് കൂട്ടു നില്‍ക്കുകയായിരുന്നു. ധനകാര്യ മന്ത്രാലയം അടുത്തിടെ നല്കിയ കുറിപ്പ് തന്നെ ഇതിനൊരു തെളിവാണെന്ന് സുബ്രഹ്മണ്യം സ്വാമി വിചാരണ കോടതിയെ അറിയിച്ചു.
വിവിധ ഉദ്യോഗസ്ഥര്‍ പി.ചിദംബരത്തിന് നല്കിയ അപേക്ഷകള്‍, എ.രാജയും പി.ചിദംബരവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ എന്നിവ സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് കോടതി സുബ്രഹ്മണ്യം സ്വാമിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ മറ്റ് സാക്ഷികള്‍ ഇല്ലാതെ തന്നെ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കിയതായി സുബ്രഹ്മണ്യം സ്വാമി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: