റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ആദ്യ ദിനം കേരളത്തിന് മൂന്നു സ്വര്‍ണം. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹൈജംപില്‍ ജിയോ ജോസ്, പെണ്‍കുട്ടികളുടെ അണ്ടര്‍ 16 വിഭാഗം ഹൈജംപില്‍ ലിസ്ബെത്ത് കരോലിന് ജോസഫ്, ട്രയാത്ലണില് പി.എസ്. പ്രഭാവതി എന്നിവരാണ് ആദ്യ ദിനം കേരളത്തെ പൊന്നണിയിച്ചത്.
ആണ്‍കുട്ടികളുടെ അണ്ടര്‍ 18 ഹൈജംപില്‍ മനു ഫ്രാന്‍സിസും, പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ഹൈജംപില്‍ ഗായത്രി ശിവകുമാറും വെള്ളിയും കേരളത്തിന്റെ സമ്പാദ്യത്തിലെത്തിച്ചു. ലോങ്ജംപില്‍ വെങ്കലവുമായി കരോലിന ആദ്യ ദിനം തന്നെ ഇരട്ട മെഡലിനും അവകാശിയായി. അതേസമയം, 5,000 മീറ്ററില്‍ കേരളത്തിന് നിരാശ. പ്രതീക്ഷയായിരുന്ന എം.വി. വര്‍ഷ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഹൈജംപില്‍ 2.01 മീറ്റര്‍ ചാടിയാണ് ജിയോ ജോസ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. 1.98 മീറ്റര്‍ താണ്ടി മനു വെള്ളി നേടി. മൂന്നാം സ്ഥാനത്തെത്തിയ ദല്‍ഹിയുടെ നിഷാന്തും 1.98 മീറ്റര്‍ ചാടിയെങ്കിലും കുറഞ്ഞ അവസരങ്ങള്‍ മനുവിന് തുണയായി. അണ്ടര്‍ 16 ഹൈജംപില്‍ 1.62 മീറ്റര്‍ ചാടിയാണ് ലിസ്ബെത്ത് കേരളത്തിന് രണ്ടാമത്തെ സ്വര്‍ണം സമ്മാനിച്ചത്. 1.60 മീറ്റര്‍ ചാടി ഗായത്രി ശിവകുമാര്‍ വെള്ളി നേടി
. 1.55 മീറ്റര്‍ ചാടിയ മഹാരാഷ്ട്രയുടെ റീനി ദേശായിക്ക് വെങ്കലം. അലോങ്ജംപില് 5.32 മീറ്റര്‍ ചാടിയാണ് ലിസ്ബെത്ത് വെങ്കലം നേടിയത്. ഈയിനത്തില്‍ പശ്ചിമ ബംഗാളിന്റെ ബനിയ ഖാതുന് (5.57 മീറ്റര്‍) സ്വര്‍ണവും, തമിഴ്നാടിന്റെ സംയുക്ത (5.53 മീറ്റര്‍) വെള്ളിയും നേടി.
5,000 മീറ്ററില്‍ പ്രതീക്ഷയായിരുന്ന വര്‍ഷ 17:59.10 സെക്കന്‍ഡിലാണ് അഞ്ചാമതെത്തിയത്. ഈയിനത്തില്‍ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവ് സ്വര്‍ണവും, മണിപ്പൂരിന്റെ നേഹ വെള്ളിയും, ഉത്തര്‍പ്രദേശിന്റെ സുധ പാല് വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: