എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പാ സര്‍വ്വീസിനായി എരുമേലി സെന്ററിലേക്ക് അനുവദിച്ച കെഎസ്ആര്‍ടിസി ബസുകള്‍ തിരിച്ചയച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
എരുമേലിയില്‍ കെഎസ്ആര്‍ടിസി സെന്റര്‍ തുടങ്ങിയ കാലം മുതല്‍ 10 ബസുകളാണ് പമ്പാ സര്‍വ്വീസിനായി അനുവദിക്കുക. ഈ വര്‍ഷവും തീര്ത്ഥാടനരംഭം തന്നെ 10 ബസുകളും വന്നുവെങ്കിലും പൊന്‍കുന്നത്തെ മേലധികാരി ഇടപെട്ട്3 ബസുകള്‍ തിരിച്ചയയ്ക്കുകയായിരുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് സെന്ററില്‍ ഗ്രൗണ്ട് ജോലി ചെയ്യുന്നവരെ പിന്‍വലിച്ചതോടെയാണ് പൊന്‍കുന്നത്തെ മേലധികാരിയുടെ അവഗണനകഥ പുറത്താകുന്നത്. കെഎസ്ആര്‍ടിസി വകുപ്പ് മന്ത്രിയുടെ പിന്തുണയുള്ളതായി അവകാശപ്പെട്ട് ചങ്ങനാശേരിയിലും ഈരാറ്റുപേട്ടയിലെ ഡിപ്പോയിലും ജോലിചെയ്ത് പ്രശ്നങ്ങളുണ്ടാക്കിയ ഈ മേലധികാരിയെ പൊന്‍കുന്നത്തേക്ക് അയയ്ക്കുകയായിരുന്നുവെന്നും ശബരിമല തീര്‍ത്ഥാടന ക്രമീകരണം അട്ടിമറിച്ചിട്ടേ മേലധികാരി സ്ഥലംവിട്ടു പോകുകയുള്ളുവെന്നുമാണ് ജീവനക്കാരും പറയുന്നത്.
കഴിഞ്ഞമാസം സെന്റില്‍ നടന്ന പ്രതിമാസ ജീവനക്കാരുടെ കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയ ഇദ്ദേഹത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ യൂണിയനുകളും രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം ക്യാഷ്കൗണ്ടറിലെ ഒരു വനിതാ ജീവനക്കാരി രജിസ്റ്റര്‍ ബുക്കില്‍ ഒപ്പിടാന്‍ വൈകിയതിന് മോശമായി സംസാരിച്ച മേലധികാരിയുടെ നടപടി ജീവനക്കാരില്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജീവനക്കാരോട് വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലും തീര്‍ത്ഥാടനം തന്നെ വ്യാജമാണെന്നും തീര്‍ത്ഥാടന ചരിത്രത്തെ അവഹേളിച്ചുമാണ് ഈ മേലധികാരി സംസരിച്ചതെന്നും ഇത് എരുമേലി സെന്ററിലെ മുഴുവന്‍ ജീവനക്കാരുടെയും കടുത്ത പ്രതിഷേധത്തിലേക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനം ഈ മേലധികാരിയുടെ നിയന്ത്രണത്തില്‍ മുന്നോട്ട് പോകില്ലെന്നും ഇയാളുടെ സാന്നിധ്യം തന്നെ എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിനെ തകര്‍ക്കുമെന്നുമാണ് ജീവനക്കാര്‍ ഒന്നടങ്കം പറയുന്നത്.
എരുമേലി കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെയും ശബരിമല തീര്‍ത്ഥാടനത്തെയും അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ മേലധികാരിയെ പിന്‍വലിക്കാന്‍ ഉന്നതാധികാരികള്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: