ന്യൂദല്‍ഹി: കോണ്‍ഗ്രസ് പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികളെ പിന്തുണക്കുന്നതായി ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ പ്രസിഡന്റുമായ സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പിന്തുണ ഭീകരവാദികള്‍ക്ക് ഊര്‍ജ്ജം പകരുന്നതായും ബാദല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമൃതസറില്‍ ഛാബ ഗ്രാമത്തില്‍ ഈ മാസം 10ന് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ സംഘടിപ്പിച്ച സിഖ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുകയും പിന്തുണക്കുകയും ചെയ്തു. പഞ്ചാബിലെ സമാധാനം തകര്‍ക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സമ്മേളനത്തില്‍ ഖാലിസ്ഥാന്‍ പതാകകളും മുദ്രാവാക്യങ്ങളുമായി ഭീകരര്‍ അണിനിരന്നു. എന്നാല്‍ ഈ വേദി പങ്കിടാന്‍ കോണ്‍ഗ്രസിന് യാതൊരു മടിയുമുണ്ടായില്ല. പഞ്ചാബിനെ വീണ്ടും ഭീകരതയുടെ ഇരുണ്ടയുഗത്തിലേക്ക് കൊണ്ടുപോകുവാനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണം.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെയാണ് ഈ ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. ഈയിടെ പഞ്ചാബ് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി അതിര്‍ത്തി പ്രശ്നത്തില്‍ അപകടകരമായ കളിയാണ് കളിച്ചത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായും ബാദല്‍ പറഞ്ഞു. അകാലിദള്‍-ബിജെപി സര്‍ക്കാര്‍ ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കുവാനാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബില്‍ ഒരുതരത്തിലുള്ള അശാന്തി ഉണ്ടാക്കുവാന്‍ അനുവദിക്കില്ലെന്നും സാമൂദായിക സൗഹാര്‍ദ്ദം കാത്ത്സൂക്ഷിക്കുമെന്നും ബാദല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: