പേരാമ്പ്ര: പേരാമ്പ്രയില്‍ എല്‍ഡിഎഫിലും യുഡിഎഫിലും കലാപം. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയമാണ് യുഡിഎഫിലെ പ്രശ്നങ്ങളെങ്കില്‍ എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ മുന്നണി മര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തിയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എല്‍ഡിഎഫില്‍ സിപിഎമ്മിനെതിരെ സിപിഐ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. ഇന്നലെ പേരാമ്പ്രയില്‍ നടത്തിയ പ്രകടനത്തിലും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്ക് നല്കിയ സ്വീകരണത്തിലും സിപിഐക്കാര്‍ പങ്കെടുത്തില്ല. മുന്നണി മര്യാദകള്‍ പാലിക്കാത്ത സിപിഎം നടപടിയില്‍ പ്രതിഷേധിച്ചാണ് സിപിഐ പരിപാടി ബഹിഷ്ക്കരിച്ചത്. പേരാമ്പ്ര ബ്ലോക്കിലെ എല്‍ഡിഎഫ് ജയിച്ച ഏഴ് പഞ്ചായത്തുകളിലെ പ്രസിഡന്റ് വൈസ്പ്രസിഡന്റ് എന്നിവര്‍ക്കും മേലടി, പേരാമ്പ്ര ബ്ലോക്കുപഞ്ചായത്ത് സാരഥികള്ക്കുമാണ് സ്വീകരണം ഒരുക്കുന്നത്. ഇന്നലെ വൈകീട്ട് നാല് മണിക്ക് തുടങ്ങാനിരുന്ന സ്വീകരണവും പ്രകടനവും ആരംഭിച്ചത് അഞ്ചര കഴിഞ്ഞാണ്. ഈ സമയമത്രയും സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമമായിരുന്നു സിപിഎം നേതൃത്വം നടത്തിയത്.
എന്നാല്‍ വഴങ്ങാന്‍ സിപിഐ തയ്യാറാവാത്തതതിനെ തുടര്‍ന്ന് ഒടുവില്‍ മറ്റുകക്ഷികളുമായി ചേര്‍ന്ന് പരിപാടി നടത്തുകയായിരുന്നു. സിപിഎം വച്ചുനീട്ടിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം ഉള്‍പ്പെടെ ഒന്നും സ്വീകരിക്കില്ലെന്നാണ് സിപിഐ നിലപാട്. പേരാമ്പ്ര ബ്ലോക്ക്പഞ്ചായത്തിലും ചെറുവണ്ണൂര്‍, നൊച്ചാട് ഗ്രാമപഞ്ചായത്തുകളിലും വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കാതെ സിപിഎം സിപിഐയെ അപമാനിച്ചിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
അത്തോളിയില്‍ വൈസ ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സിപി ഐ പ്രതിനിധിയെ സിപിഎം ബോധപൂര്‍വ്വം തോല്പിച്ച് മുസ്ലിംലീഗ്പ്രതിനിധിയെ വൈസ്പ്രസിഡന്റാക്കുകയായിരുന്നു. ഇതിന് പുറമെയാണ് പേരാമ്പ്രയിലും സിപിഐ പുറത്തായിരിക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ എന്‍സിപി പ്രതിനിധി പി.പി. കൃഷ്ണാനന്ദനെ വൈസ്പ്രസിഡന്റാക്കിത് സിപിഐ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന പേരാമ്പ്രയില്‍ സിപിഐ ഭീഷണി സിപിഎമ്മിനെ പരിഭ്രാന്തിയിലാഴ്ത്തിലെത്തുമെന്നതില് സംശയമില്ല.
മുസ്ലിംലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ലീഗ് വിമതരെ രംഗത്തിറക്കി വിജയിപ്പിച്ചത് കോണ്‍ഗ്രസ്സാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചുകഴിഞ്ഞു. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെപിസിസിക്ക് ലീഗിന്റെ പരാതിയും പോയ്ക്കഴിഞ്ഞു. ലീഗിലെ ഒരു വിഭാഗം സിപിഎം നേതൃത്വവുമായി നടത്തിയ രഹസ്യ ധാരണയാണ് പേരാമ്പ്രയില്‍ യുഡിഎഫിന്റെ തോല്‍വിക്ക് കാരണമായതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വത്തിലെ ചില പ്രമുഖരുമാണ് പേരാമ്പ്രയില്‍ യുഡിഎഫിന്റെ സാധ്യത അട്ടിമറിച്ചതെന്നും ആക്ഷേപമുണ്ട്. ലീഗിലെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം സിപിഎം നേതൃത്വവുമായി രഹസ്യധാരണഉണ്ടാക്കിയെന്ന കാര്യം തെരഞ്ഞെടുപ്പിന് മുമ്പ്തന്നെ വ്യക്തമായിരുന്നു. കോണ്‍ഗ്രസ് യോഗത്തിലെ കയ്യാങ്കളിയും കഴിഞ്ഞ ദിവസത്തെ ലീഗ് നേതാവിന്റെ രാജിയും ഇതിന്റെ ഉദാഹരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: