ബേപ്പൂര്‍: ബേപ്പൂര്‍- ചെറുവണ്ണൂര്‍ റോഡിന്റെ ശോച്യാവ സ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് 47-ാം ഡിവിഷന് കൗണ്‍സിലര്‍ എന്‍. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ റോഡില്‍ അറ്റകുറ്റപണി നടത്തി. റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തുകയും റോഡിന് ഇരുവശങ്ങളിലുമുള്ള കാട്ടുചെടികള്‍ വെട്ടിഒഴിവാക്കുകയും ചെയ്തു. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരും ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പുളിക്കല്‍ പുരുഷോത്തമന്, വാര്യത്ത് ഗോപി, ആലിയക്കോട്ട് സുന്ദരന്‍, ടി.പി.അപ്പുക്കുട്ടന്, കെ.പി. റജി എന്നിവര്‍ നേതൃത്വംനല്കി.
ബേപ്പൂര്‍- ചെറുവണ്ണൂര്‍ റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും പൊതുമരാമത്ത് അധിതൃതരും എംഎല്‍എയും കണ്ണുതുറക്കണമെന്നും കൗണ്‍സിലര്‍ എന്‍.സതീഷ്കുമാര്‍ ആവശ്യപ്പെട്ടു.
ബേപ്പൂര്‍ ബി.സി റോഡ് ജംഗ്ഷന് മുതല്‍ ചെറുവണ്ണൂര്‍ ജംഗ്ഷന് വരെ മൂന്ന് കിലോമീറ്റര്‍ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് തകര്‍ന്ന് കിടക്കുവാന് തുടങ്ങിയിട്ട് നാളേറെയായി.
ദിവസേന നൂറുകണക്കിന് വാഹനങ്ങളും ആയിരകണക്കിന് യാത്രക്കാരും സഞ്ചരിക്കുന്ന റോഡ് ആണ് തകര്‍ന്നുകിടക്കുന്നത്. മാവിന് ചുവട്, കമ്മ്യൂണിറ്റി ഹാള്‍, ചീര്‍പ് പാലം ഭാഗങ്ങളില്‍ റോഡിലെ വന്‍ ഗര്‍ത്തങ്ങളില്‍ വീണ് വാഹനങ്ങളുടെയും യാത്രക്കാരുടെയും നടുവൊടിയുന്നത് സ്ഥിരം കാഴ്ചയായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്നും, തുറമുഖനഗരമായ കോഴിക്കോട് തന്ത്രപ്രധാന മേഖലയായ ബേപ്പൂരിനോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയപാതയില്‍ നിന്നും നാല് കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ബേപ്പൂര്‍ തുറമുഖത്തെത്താന്‍ എന്നാല്‍ ഇതില്‍ മൂന്നു കിലോമീറ്റര്‍ റോഡാണ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്.
അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: