വാഷിങ്ടണ്‍: 2001 സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിനെ തട്ടിയെടുത്ത വിമാനം ഉപയോഗിച്ച് ഭീകരര്‍ തകര്‍ത്തപ്പോള്‍ ന്യൂജഴ്സിയിലെ ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ആഹ്ലാദിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തേടുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം.
ശനിയാഴ്ച അലബാമ സ്റ്റേറ്റിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ എബിസി ചാനലിനു നല്കിയ അഭിമുഖത്തിലും ട്രംപ് ആരോപണം ആവര്‍ത്തിച്ചു. ലോവര്‍ മാന്‍ഹാട്ടനില്‍ തുടങ്ങി ഹഡ്സന്‍ നദീതടമാകെ വ്യാപിച്ചുകിടക്കുന്ന ന്യൂജഴ്സിയില്‍ നിന്നാല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നന്നായി കാണാന്‍ സാധിക്കുമെന്നതും ട്രംപിന്റെ ആരോപണത്തിന്റെ ബലമേറ്റുന്നു.
‘ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നുവീഴുന്നത് കണ്ടു. അതിനൊപ്പം ന്യൂജഴ്സിയിലെ ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ആ അംബരചുംബിയുടെ പതനം കണ്ട് കൈയടിക്കുന്നതും ദര്‍ശിച്ചു’, അലബാമയിലെ റാലിയില്‍ ട്രംപ് പറഞ്ഞു. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ചില മുസ്ലിം പള്ളികള്‍ക്കുമേല്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ആവശ്യകതയും പ്രസംഗത്തിനിടെ ട്രംപ് ചൂണ്ടിക്കാട്ടി. സമാന രീതിയിലായിരുന്നു എബിസി ചാനലിനോടുള്ള ട്രംപിന്റെ പ്രതികരണവും.
അങ്ങനെ സംഭവിച്ചു. ഞാനതു കണ്ടു. ടിവിയിലാണ് കണ്ടത്. ന്യൂജഴ്സിയുടെ ഒരു ഭാഗത്ത് ജനങ്ങള്‍ ആഘോഷിക്കുകയായിരുന്നു. അറബ് വംശജര്‍ ഏറെയുള്ള ഇടമാണത്, ട്രംപ് പറഞ്ഞു.
അതേക്കുറിച്ചുള്ള സംസാരം രാഷ്ട്രീയമായി ശരിയല്ലെന്നറിയാം. പക്ഷേ, വേള്‍ഡ് ട്രേഡ് സെന്റര്‍ നിലംപൊത്തിയപ്പോള്‍ ഉയര്‍ന്ന കൈയടി നമ്മോട് എന്തോ പറയുന്നുണ്ട്, ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം,
ന്യൂജഴ്സിയില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് അധികൃതരുടെ വാദം. ന്യൂജഴ്സിയിലെ ആഘോഷത്തെപ്പറ്റിയുള്ള ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ മുസ്ലിങ്ങള്‍ ഭീകരാക്രമണങ്ങള്‍ ടെലിവിഷനില്‍ കണ്ട് സന്തോഷിക്കുന്ന വീഡോയകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ന്യൂജഴ്സിയില്‍ സമാന സംഭവം അരങ്ങേറിയതിന് യാതൊരു തെളിവുമില്ലെന്നും പ്രാദേശിക ഭരണകൂടവും പോലീസുമൊക്കെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: