ശബരിമല റോഡുകളിലും അനുബന്ധ റോഡുകളിലും ഈ വര്‍ഷം നടത്തിയ മുഴുവന്‍ പ്രവൃത്തികളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.
റോഡുകളെക്കുറിച്ച് ചിലയിടങ്ങളില്‍ നിന്നുണ്ടായ പരാതികളെ തുടര്‍ന്നാണ് നിര്‍മ്മാണത്തില്‍ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്.
ശബരിമല റോഡുകളുടെ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാത്ത കരാറുകാരുടെ പേരില്‍ നടപടിയെടുക്കുമെന്നും റോഡ് നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണികളുടെ കാര്യത്തിലും കൃത്യവിലോപം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
മഴ ഉള്‍പ്പെടെയുള്ള അനുകൂലമല്ലാത്ത കാലാവസ്ഥയിലാണ് ഇത്തവണത്തെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ നടത്തേണ്ടി വന്നതും ശബരിമല റോഡുകളിലെ ജോലികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
എന്നാല്‍ ശബരിമല റോഡുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സുഗമമായി തീര്‍ത്ഥാടനത്തിന് വേണ്ടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും തുടരുമെന്നും മണ്ഡലകാലം മുഴുവനും റോഡുകളുടെ അറ്റകുറ്റ പണികളുടെ പരിശോധനയ്ക്കായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: