ശബരിമല: സന്നിധാനത്ത് ദേവസ്വം ഭണ്ഡാരത്തില് ജോലിനോക്കുന്ന ജീവനക്കാരില്‍ നടത്തിവരുന്ന പ്രാകൃതമായ ദേഹപരിശോധന അവസാനിപ്പിച്ച് കാണിക്ക എണ്ണല്‍ നടപടികള്‍ ആധുനിക യന്ത്രങ്ങളുടെ സഹായത്താലാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് സംഘ് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നാണയങ്ങളും കറന്‍സികളും തരംതിരിക്കുന്നതിനും എണ്ണുന്നതിനും അത്യാധുനിക യന്ത്രങ്ങള്‍ ലഭിക്കുമെന്നിരിക്കെ ജീവനക്കാരെ ഉപയോഗിച്ച് കാണിക്ക എണ്ണാന്‍ അധികൃതര്‍ കാട്ടുന്ന വ്യഗ്രതയ്ക്ക് പിന്നില്‍ ഗൂഢമായ ലക്ഷ്യമുണ്ടെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഉടുമുണ്ട് മാത്രം ധരിച്ച് ദേവസ്വം ജീവനക്കാര്‍ സംശയത്തിന്റെ നിഴലില്‍ ജോലി ചെയ്യുമ്പോള്‍ വിജിലന്‍സ് വിഭാഗത്തിലെ പന്ത്രണ്ടോളം പോലീസുകാര്‍ ജീന്‍സും ടീഷര്‍ട്ടും ഷൂവും ധരിച്ച് ഭണ്ഡാരത്തിനുള്ളില്‍ തലങ്ങും വിലങ്ങും പായുന്നത് ആചാരമര്യാദകളോടുള്ള വെല്ലുവിളിയാണെന്ന് ഇവര്‍ ആരോപിച്ചു.
പ്രമേഹം പോലുള്ള അനേകം രോഗങ്ങള്‍ക്ക് വിധേയരായി ജോലിനോക്കുന്ന ദേവസ്വം ജീവനക്കാര്‍ക്ക് ഭക്ഷണമായി അരിയാഹാരം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കണം. രോഗികളായ ജീവനക്കാര്‍ക്ക് ഗോതമ്പ് ഭക്ഷണം നല്കാന് നടപടിയുണ്ടാവണം. ദേവസ്വം സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് കെട്ടിടംതന്നെ അപകടഭീഷണിയിലാണ്.
ജീവനക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സംസ്ഥാന പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാകേഷ്, സംസ്ഥാന സെക്രട്ടറി ശ്രീകുമാര്‍ സംസ്ഥാനസമിതി അംഗം മുരളീധരന് നായര്‍ എന്നിവര്‍ പത്രസസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: